കൊല്ലം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുമെന്ന രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിനെതിരെ പരിഹാസവുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. പ്രഖ്യാപനങ്ങൾ നടത്തുമ്പോൾ മര്യാദ വേണമെന്നും പ്രായോഗികമല്ലാത്ത കാര്യങ്ങളാണ് കോൺഗ്രസ് പറയുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.(Minister KB Ganesh Kumar mocks Rahul Gandhi over his guarantees)
വഴിയിൽ കിടക്കുന്ന തേങ്ങ എടുത്ത് ഗണപതിക്ക് ഉടച്ചിട്ട് രക്ഷിക്കണേ എന്ന് പറയുന്നത് പോലെയാണ് ഈ പ്രഖ്യാപനം. നിലവിൽ ദൈനംദിന കാര്യങ്ങൾ കൃത്യമായി നടന്നുപോകുന്ന രീതിയിലാണ് കെഎസ്ആർടിസി മുന്നോട്ട് പോകുന്നത്. വലിയ നഷ്ടമില്ലാതെ കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. വഴിയിൽ കൂടി പോകുന്നവർ എന്തൊക്കെയോ വിളിച്ചുപറയുന്നു എന്നും മന്ത്രി പരിഹസിച്ചു.
സ്ത്രീകൾക്ക് സൗജന്യയാത്ര നൽകിയ കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ നിലവിൽ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. തിരഞ്ഞെടുപ്പ് കാലത്ത് വോട്ട് പിടിക്കാനായി എന്തെങ്കിലും വിളിച്ചുപറയുന്ന രീതിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ അർഹതപ്പെട്ടവർക്ക് മാത്രമാണ് കെഎസ്ആർടിസി ആനുകൂല്യങ്ങൾ നൽകുന്നത്. ജീവനക്കാർ ഏറെ കഷ്ടപ്പെട്ടാണ് സ്ഥാപനത്തെ ഉയർത്തിക്കൊണ്ടുവരുന്നത് എന്നും മന്ത്രി പറഞ്ഞു.

