തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആരോഗ്യ മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം ഒൻപതാം ദിവസത്തിലേക്ക് കടന്നതിന് പിന്നാലെ, ഇന്ന് സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാരും പ്രതിഷേധ സൂചകമായി കൂട്ട അവധിയെടുക്കുന്നു. അടിയന്തര ചികിത്സകൾ ഒഴികെയുള്ള സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുള്ളതിനാൽ രോഗികൾ വലയുന്ന സാഹചര്യമാണ് നിലവിലുള്ളത്.(Medical college doctors’ strike enters ninth day)
മെഡിക്കൽ കോളേജ് അധ്യാപക സംഘടനയായ കെ.ജി.എം.സി.ടി.എ നടത്തുന്ന സമരം ഒൻപതാം ദിവസവും തുടരുകയാണ്. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ മുടങ്ങിയിട്ട് ഇന്ന് ആറ് ദിവസമാകും. ശമ്പളപരിഷ്കരണ കുടിശ്ശിക അനുവദിക്കുക, ആശുപത്രികളിൽ മതിയായ തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. നടത്തിയ ചർച്ചയിൽ വ്യക്തമായ ഉറപ്പുകൾ ലഭിക്കാത്ത സാഹചര്യത്തിൽ സമരം തുടരാനാണ് സംഘടനയുടെ തീരുമാനം.
നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടറെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ ഇന്ന് പ്രതിഷേധിക്കുന്നത്. ഡോക്ടർമാർ ഇന്ന് കൂട്ടത്തോടെ അവധിയെടുക്കും. അടിയന്തര സേവനങ്ങൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങളും ബഹിഷ്കരിക്കാനാണ് ആഹ്വാനം. നെടുമങ്ങാട് നവജാത ശിശു മരിച്ച സംഭവത്തിൽ ഡോ. ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കുക, പ്രതിഷേധത്തിനിടെ സൂപ്രണ്ടിനെ മർദ്ദിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യുക എന്നിവയാണ് ആവശ്യം.

