മലപ്പുറം: സംസ്ഥാനത്തെ നടുക്കിയ മങ്കട സദാചാര കൊലക്കേസിൽ അഞ്ച് പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. മലപ്പുറം ഒന്നാം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജിയാണ് വിധി പ്രസ്താവിച്ചത്. മങ്കട കൂട്ടിൽ സ്വദേശി കുന്നശ്ശേരി നസീർ ഹുസൈനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിനാണ് വർഷങ്ങൾക്ക് ശേഷം വിധി വരുന്നത്.(Mankada moral policing murder case, Court sentences all 5 accused to life imprisonment)
ശിക്ഷിക്കപ്പെട്ട പ്രതികൾ ഷറഫുദ്ദീൻ, അബ്ദുൽ ഗഫൂർ, അബ്ദു നാസർ, സക്കീർ ഹുസൈൻ, മുഹമ്മദ് സുഹൈൽ എന്നിവരാണ്. 2016 ജൂൺ 28-ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൂട്ടിൽ കുന്നശ്ശേരിയിലെ ഒരു വീടിന് സമീപം കണ്ട നസീർ ഹുസൈനെ പ്രതികൾ തടഞ്ഞുനിർത്തുകയും സദാചാര പോലീസ് ചമഞ്ഞ് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. മർദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായ നസീർ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്.
ഈ കേസിൽ അന്വേഷണസംഘത്തിന് ഏറ്റവും വലിയ വെല്ലുവിളിയായിരുന്നത് ദൃക്‌സാക്ഷികളുടെ അഭാവമായിരുന്നു. എന്നാൽ, ഒന്നാം പ്രതി ഷറഫുദ്ദീൻ തന്റെ മൊബൈൽ ഫോണിൽ മർദ്ദന ദൃശ്യങ്ങൾ പകർത്തിയിരുന്നു. കേസ് ഭയന്ന് പ്രതികൾ ഈ ദൃശ്യങ്ങൾ ഫോണിൽ നിന്ന് നീക്കം ചെയ്തു. എന്നാൽ ഫോറൻസിക് പരിശോധനയിലൂടെ പോലീസ് ഈ വീഡിയോ വീണ്ടെടുത്തു. പ്രതികളുടെ പങ്ക് സംശയാതീതമായി തെളിയിക്കാൻ ഈ ഡിജിറ്റൽ തെളിവുകൾ കോടതിയിൽ നിർണ്ണായകമായി മാറി.

