പത്തനംതിട്ട: മകരവിളക്ക് ദിനത്തിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര ഇന്ന് പന്തളത്തുനിന്ന് പുറപ്പെടും. പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. അതേസമയം, തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മകരവിളക്ക് ദിനത്തിൽ സന്നിധാനത്തെത്തുന്ന ഭക്തരുടെ എണ്ണത്തിൽ ഹൈക്കോടതി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.(Makaravilakku, procession to depart today)
ഉച്ചയ്ക്ക് ഒരു മണിയോടെ തിരുവാഭരണങ്ങൾ വാഹക സംഘം ശിരസ്സിലേറ്റും. ആകാശത്ത് ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ടു പറക്കുന്നതോടെ ഘോഷയാത്രയ്ക്ക് തുടക്കമാകും. മരുതമനയിൽ ശിവൻകുട്ടിയാണ് ഇത്തവണത്തെ തിരുവാഭരണ വാഹകസംഘത്തിന്റെ ഗുരുസ്വാമി. ബുധനാഴ്ച വൈകിട്ടാണ് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയും മകരവിളക്ക് ദർശനവും നടക്കുക.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മകരവിളക്ക് ദിനത്തിൽ പ്രവേശിക്കാവുന്ന ഭക്തരുടെ എണ്ണം 35,000 ആയി ഹൈക്കോടതി നിജപ്പെടുത്തി. വെർച്വൽ ക്യൂ വഴി 30,000 പേർക്കും സ്‌പോട്ട് ബുക്കിംഗ് വഴി 5,000 പേർക്കും മാത്രമായിരിക്കും പ്രവേശനം.
മകരവിളക്ക് ദിനത്തിൽ രാവിലെ 10 മണിക്ക് ശേഷം നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് ഭക്തരെ കടത്തിവിടില്ല. 11 മണിക്ക് ശേഷം പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള പ്രവേശനവും പൂർണ്ണമായും നിരോധിച്ചു. നാളെയും പ്രവേശനം വെർച്വൽ ക്യൂ വഴി 35,000, സ്പോട്ട് ബുക്കിങ് വഴി 5000 എന്നിങ്ങനെ പരിമിതപ്പെടുത്തിയിട്ടുണ്ട്.