സന്നിധാനം: മകരജ്യോതി ദർശനം കഴിഞ്ഞ് ഭക്തർ സുരക്ഷിതമായി പമ്പയിലേക്ക് മടങ്ങുന്നതിനായി പോലീസ് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. തിരക്ക് ഒഴിവാക്കുന്നതിനായി ഭക്തർ നിലയുറപ്പിച്ചിരിക്കുന്ന സ്ഥലങ്ങൾക്കനുസരിച്ച് രണ്ട് വഴികളിലൂടെയാണ് മടക്കയാത്ര നിശ്ചയിച്ചിരിക്കുന്നത്.(Makaravilakku, Arrangements for devotees to return from Sabarimala)
ജ്യോതി ദർശനം പൂർത്തിയാക്കിയ ഭക്തർ ഉടൻ തന്നെ മലയിറങ്ങേണ്ടതാണ്. ഭഗവാനെ തൊഴുത് ജ്യോതി ദർശിച്ചവർ വീണ്ടും ദർശനത്തിന് ശ്രമിക്കാതെ മടങ്ങണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.
ദർശനം ലഭിക്കാത്തവർ ഇരുമുടിക്കെട്ടുമായി വലിയ നടപ്പന്തൽ വഴി തന്നെ പടി ചവിട്ടണം. അല്ലാത്തവർക്ക് തിരക്ക് കുറഞ്ഞ ശേഷം വടക്കേനട വഴി ദർശനത്തിന് അവസരമുണ്ടാകും. തിരുമുറ്റം, മാളികപ്പുറം എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തർ അന്നദാന മണ്ഡപത്തിന് സമീപത്തുകൂടി ബെയ്‌ലിപ്പാലം വഴി ജ്യോതിമേട്ടിലെത്തി ചന്ദ്രാനന്ദൻ റോഡിലൂടെ പമ്പയിലേക്ക് പോകണം.
പാണ്ടിത്താവളം, താഴെ തിരുമുറ്റം എന്നിവിടങ്ങളിൽ ഉള്ളവർ ദർശൻ കോംപ്ലക്സ്, കൊപ്രാക്കളം, ഗവൺമെന്റ് ആശുപത്രിക്ക് സമീപത്തുകൂടി ജ്യോതിമേട്ടിലെത്തി ചന്ദ്രാനന്ദൻ റോഡിലേക്ക് പ്രവേശിച്ച് മലയിറങ്ങണം.തിരക്ക് നിയന്ത്രിക്കുന്നതിനായി ചന്ദ്രാനന്ദൻ റോഡിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ഭക്തർ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചു.