ന്യൂഡൽഹി/തിരുവനന്തപുരം: കേന്ദ്ര ബജറ്റ് രാജ്യത്തെ ജനങ്ങളെയും കേരളത്തെയും ഒരുപോലെ വഞ്ചിക്കുന്നതാണെന്ന് സിപിഎം നേതാവ് എം.എ. ബേബി (MA Baby CPM). തിരുവനന്തപുരത്ത് വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് വിശ്വസിച്ചിരുന്ന ബിജെപി നേതാക്കളെ പോലും കേന്ദ്രം വിഡ്ഢികളാക്കിയെന്നും അദ്ദേഹം പരിഹസിച്ചു.
ബജറ്റിൽ പ്രഖ്യാപിക്കുന്ന തുകയും യഥാർത്ഥത്തിൽ ചിലവാക്കുന്ന തുകയും തമ്മിൽ വലിയ അന്തരമുണ്ട്. സ്ത്രീകൾ, കുട്ടികൾ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ എന്നിവർക്കായി വകയിരുത്തിയ തുകയിൽ കോടിക്കണക്കിന് രൂപയുടെ കുറവാണ് കാണുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
95,000 കോടി പ്രഖ്യാപിച്ച ഈ പദ്ധതിയിൽ കേന്ദ്ര-സംസ്ഥാന വിഹിതം 60:40 അനുപാതത്തിലാണ്. അതായത് ഇതിനായി സംസ്ഥാനങ്ങൾ 64,000 കോടിയോളം കണ്ടെത്തേണ്ടി വരും. ഇത് സംസ്ഥാനങ്ങൾക്ക് മേലുള്ള കനത്ത ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു. “എയിംസിനോ വിഴിഞ്ഞത്തിനോ പണമില്ല. പകരം ആമയുമായി ബന്ധപ്പെട്ട പദ്ധതിക്ക് പണം നൽകി. കേരളത്തെ അപമാനിക്കുന്ന സമീപനമാണിത്.” – ബേബി പറഞ്ഞു.
സംസ്ഥാനങ്ങളെ സാമ്പത്തികമായി ആക്രമിച്ച് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കടലാമ സംരക്ഷണത്തിന് നൽകിയ പ്രാധാന്യം പോലും കേരളത്തിലെ മനുഷ്യരുടെ ആവശ്യങ്ങൾക്ക് കേന്ദ്രം നൽകുന്നില്ലെന്നത് പ്രതിഷേധാർഹമാണെന്നും എം.എ. ബേബി വ്യക്തമാക്കി.



