തിരുവനന്തപുരം: സംസ്ഥാന സർക്കാർ മദ്യ ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും കണക്കുകൾ പ്രകാരം മദ്യവിൽപന കുറഞ്ഞുവരികയാണെന്നും എക്സൈസ് മന്ത്രി എം.ബി. രാജേഷ്. മദ്യനയത്തിൽ അനുവദിക്കാവുന്ന ഇളവുകൾ മാത്രമാണ് നൽകിയതെന്നും മന്ത്രി അവകാശപ്പെട്ടു.(Liquor consumption has not been encouraged, says Minister MB Rajesh)
മദ്യ ഉപഭോഗം കൂടുകയല്ല, മറിച്ച് കുറയുകയാണ് ചെയ്യുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എൻഡിപിഎസ് കേസുകളിൽ വർദ്ധനവുണ്ടായിട്ടുണ്ട്. ലഹരി വിരുദ്ധ വേട്ടയിൽ ഇന്ത്യയിൽ തന്നെ ഏറ്റവും ഉയർന്ന ശിക്ഷാ നിരക്ക് കേരളത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ സവിശേഷമായ സാമൂഹിക സാഹചര്യം പരിഗണിച്ചാണ് മദ്യനയം രൂപീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ഷേമ പെൻഷൻ 2000 രൂപയാക്കി വർദ്ധിപ്പിച്ചത് സർക്കാരിന്റെ വലിയ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. കേരളം ഇതുവരെ നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള സാമ്പത്തിക ശ്വാസംമുട്ടിക്കലാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. എന്നിട്ടും 400 രൂപ വർദ്ധിപ്പിക്കാൻ ഈ സർക്കാരിന് സാധിച്ചു. പെൻഷൻ ഇനിയും വർദ്ധിപ്പിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകേണ്ടത് ധനമന്ത്രിയാണെന്നും മന്ത്രി വ്യക്തമാക്കി.
സർക്കാരിന്റെ അഭിമാന പദ്ധതിയായ അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെ രണ്ടാം ഘട്ട മാർഗ്ഗരേഖ തയ്യാറായതായി മന്ത്രി അറിയിച്ചു. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഏറ്റവും പ്രയാസമേറിയ ഘട്ടം പിന്നിട്ടതായും ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്നും മന്ത്രി പറഞ്ഞു. സർക്കാർ സന്ദേശങ്ങൾ ജനങ്ങളിലേക്ക് അയക്കുന്നത് ഡാറ്റാ ചോർച്ചയാണെന്ന ആരോപണം മന്ത്രി തള്ളി.

