പത്തനംതിട്ട: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചുണ്ടായ ആക്രമണം വെറും പ്രതിഷേധമല്ലെന്നും തന്നെ അപായപ്പെടുത്താനുള്ള ആസൂത്രിത നീക്കമായിരുന്നെന്നും മന്ത്രി വീണാ ജോർജ്. നിലവിൽ കഴുത്തിന് പരിക്കേറ്റ് കോഴഞ്ചേരിയിലെ വീട്ടിൽ ആണ് മന്ത്രി.(Like a leopard attacking from a hiding place, Minister Veena George on KSU attack)
ഇരയെ കാണുമ്പോൾ പതുങ്ങിയിരുന്ന് പുലി ആക്രമിക്കുന്നതുപോലെയാണ് അവർ തനിക്ക് നേരെ ചാടിവീണത് എന്നും, കരിങ്കൊടി കാണിക്കാനാണെങ്കിൽ ദൂരെ നിന്നു ചെയ്തുകൂടേ എന്നും മന്ത്രി വാർത്താ ചാനലിനോട് പറഞ്ഞു. പിടിവലിക്കിടയിൽ ദേഹമാകെ പരിക്കേറ്റു. നിലവിൽ കടുത്ത ശരീരവേദനയും മുഖത്ത് നീരും തലകറക്കവും ചർദ്ദിയുമുണ്ട്. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ വീട്ടിലെത്തി പരിശോധന നടത്തി.
പുറത്തുവന്ന ദൃശ്യങ്ങൾ പ്രതിഷേധക്കാർക്ക് വേണ്ടി എത്തിയവർ പകർത്തിയതാണെന്നും അതിൽ തന്നെ ഒരാൾ തന്റെ അടുത്തേക്ക് അതിക്രമിച്ചു വരുന്നത് വ്യക്തമാണെന്നും മന്ത്രി പറഞ്ഞു. പരിയാരത്തുനിന്ന് ബന്ധുവിന്റെ സ്വകാര്യ വാഹനത്തിലാണ് പത്തനംതിട്ടയിലെ വീട്ടിലെത്തിയത്. യാത്രാമധ്യേ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനാൽ ബന്ധുവീടുകളിൽ വിശ്രമിച്ചാണ് യാത്ര തുടർന്നതെന്നും മന്ത്രി വ്യക്തമാക്കി. തന്നെ ആക്രമിച്ചവർക്കെതിരെ വിശദീകരണം നൽകേണ്ടി വരുന്നത് ഖേദകരമാണെന്നും അവർ കൂട്ടിച്ചേർത്തു.

