വയനാട് : ഉരുൾപൊട്ടൽ അതിജീവനത്തിനായി സമാഹരിച്ച ഫണ്ടിനെച്ചൊല്ലി വയനാട്ടിൽ രാഷ്ട്രീയ വാക്പോര് ശക്തമാകുന്നു. ഡിവൈഎഫ്‌ഐ പിരിച്ചെടുത്ത തുക കൈമാറിയതിലും ബാക്കി വന്ന തുകയുടെ കാര്യത്തിലും സുതാര്യതയില്ലെന്നാണ് യൂത്ത് കോൺഗ്രസിന്റെ പ്രധാന ആരോപണം. ഇതിന് മറുപടിയായി രസീതുകൾ പുറത്തുവിട്ട ഡിവൈഎഫ്‌ഐ, കോൺഗ്രസ് പിരിച്ച തുകയുടെ കണക്ക് ചോദിച്ച് തിരിച്ചും രംഗത്തെത്തി.(Landslide disaster fund collection, Youth Congress – DYFI clash)
2025 മാർച്ചിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 കോടി രൂപ നൽകുമെന്ന് പ്രഖ്യാപിച്ച ഡിവൈഎഫ്‌ഐ, കഴിഞ്ഞ ജനുവരിയിൽ മാത്രമാണ് ബാക്കി 15 കോടി നൽകിയതെന്ന് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു. ഡിവൈഎഫ്‌ഐ തന്നെ പുറത്തുവിട്ട കണക്ക് പ്രകാരം 20.44 കോടി രൂപയാണ് പിരിച്ചെടുത്തത്. ഇതിൽ 20 കോടി നൽകിയെങ്കിൽ ബാക്കിയുള്ള 44 ലക്ഷം രൂപ എവിടെയെന്ന് വ്യക്തമാക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഡിവൈഎഫ്‌ഐ നേതൃത്വം വ്യക്തമാക്കി. ആദ്യം സിഎംഡിആർഎഫിലേക്ക് നൽകാൻ തീരുമാനിച്ചിരുന്ന തുക, പിന്നീട് പുനരധിവാസത്തിന്റെ ഭാഗമായി വീടുകളുടെ സ്പോൺസർഷിപ്പിനായി നൽകാൻ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ രസീതുകൾ സംഘടന പരസ്യപ്പെടുത്തിയിട്ടുണ്ട്.

