കോഴിക്കോട്: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടരുന്നു. രോഗം കണ്ടെത്തിയ നാല് പഞ്ചായത്തുകളിലും കോഴിക്കോട് കോർപ്പറേഷനിലെ നല്ലളം ഡിവിഷനിലും വളർത്തുപക്ഷികളെ കൊന്നൊടുക്കുന്ന നടപടി പൂർത്തിയായി.(Kozhikode bird flu, Preventive measures intensified, culling carried out)
പ്രത്യേകം പരിശീലനം ലഭിച്ച റാപ്പിഡ് റെസ്പോൺസ് ടീമിന്റെ നേതൃത്വത്തിലായിരുന്നു പക്ഷികളെ കൊന്നൊടുക്കാനുള്ള ദൗത്യം നടന്നത്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി പക്ഷികളെ ശാസ്ത്രീയമായ രീതിയിൽ സംസ്‌കരിക്കുകയും പ്രദേശം അണുവിമുക്തമാക്കുകയും ചെയ്തു. രോഗം സ്ഥിരീകരിച്ച പ്രഭവകേന്ദ്രത്തിന്റെ പത്ത് കിലോമീറ്റർ ചുറ്റളവിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഈ പരിധിയിൽ കോഴി, കാട, താറാവ് ഉൾപ്പെടെയുള്ള എല്ലാത്തരം പക്ഷികളുടെയും വിപണനവും ഇറച്ചി-മുട്ട ഉപയോഗവും താൽക്കാലികമായി നിരോധിച്ചു. ഇതര ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും പക്ഷികളെ കൊണ്ടുവരുന്നതിനും നിയന്ത്രണമുണ്ട്. വളർത്തുപക്ഷികളുമായി നേരിട്ട് ഇടപഴകുന്നവരും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.

