കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നാളെ ഐഎസ്എൽ ഫുട്‌ബോൾ പോരാട്ടം അരങ്ങേറുന്ന സാഹചര്യത്തിൽ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കാണികളുടെ തിരക്ക് കണക്കിലെടുത്ത് നാളെ കൊച്ചി മെട്രോ രാത്രി 11.30 വരെ സർവീസ് നടത്തുമെന്നും അധികൃതർ അറിയിച്ചു.(Kochi in ISL excitement, Traffic restrictions in the city)
വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾക്കായി പ്രത്യേക പാർക്കിംഗ് മേഖലകൾ നിശ്ചയിച്ചിട്ടുണ്ട്. പശ്ചിമ കൊച്ചി, വൈപ്പിൻ ഏരിയയിൽ ചാത്യാത്ത് റോഡരികിൽ വാഹനം പാർക്ക് ചെയ്യണം. പറവൂർ, തൃശൂർ, മലപ്പുറംഏരിയയിൽ ആലുവ ഭാഗത്തോ കണ്ടെയ്‌നർ റോഡരികിലോ പാർക്ക് ചെയ്യാം. ഇടുക്കി, കോട്ടയം, പെരുമ്പാവൂർ ഏരിയയിൽ നിന്നുള്ളവർക്ക് തൃപ്പൂണിത്തുറ, കാക്കനാട് ഭാഗങ്ങളിൽ പാർക്കിംഗ് സൗകര്യം ഉണ്ടായിരിക്കും. ആലപ്പുഴയിൽ നിന്നുള്ളവർ കുണ്ടന്നൂർ, വൈറ്റില മേഖലകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം.
വൈകീട്ട് 5-ന് ശേഷം ഗതാഗത വഴിതിരിച്ചുവിടൽ ഉണ്ടാകും. എറണാകുളത്ത് നിന്ന് ഇടപ്പള്ളി/ആലുവ ഭാഗത്തേക്ക് പോകുന്നവർക്ക് കലൂർ ജങ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പൊറ്റക്കുഴി-മാമംഗലം റോഡ്, ബിടിഎസ് റോഡ്, എളമക്കര റോഡ് വഴി ഇടപ്പള്ളിയിലെത്താം. ഇടപ്പള്ളി/പാലാരിവട്ടം ഭാഗത്ത് നിന്ന് നഗരത്തിലേക്ക് പോകുന്നവർ വൈറ്റില ജങ്ഷൻ വഴി എസ്.എ. റോഡിലൂടെ യാത്ര ചെയ്യണം. നഗരത്തിലേക്ക് ഹെവി വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. മത്സരം കഴിഞ്ഞ് മടങ്ങുന്നവർക്കായി രാത്രി 11.30 വരെ മെട്രോ ട്രെയിനുകൾ ലഭ്യമായിരിക്കും.

