തിരുവനന്തപുരം: കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിന്റെ (കെഎംഎംഎൽ) നേതൃത്വത്തിൽ മോണോസൈറ്റ് സംസ്കരണത്തിനായി ഹൈദരാബാദ് കേന്ദ്രമായുള്ള സ്വകാര്യ കമ്പനിയെ പങ്കാളിയാക്കാനുള്ള തീരുമാനത്തിൽ യുഡിഎഫ് സർക്കാരിന്റെ നിലപാട് ആകാംക്ഷയാകുന്നു (KMML Monazite Processing Project). നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടുമുമ്പായി ഇടതുസർക്കാരിന്റെ അനുമതിയോടെയാണ് സ്വകാര്യ കമ്പനിയെ തിരഞ്ഞെടുത്തത്. ധാതുസമ്പത്ത് മേഖലയിൽ സ്വകാര്യ നിക്ഷേപം അനുവദിക്കുന്നതിനെച്ചൊല്ലി സംസ്ഥാനത്ത് വലിയ വിവാദങ്ങൾ നിലനിൽക്കെയാണ് കെഎംഎംഎൽ-സ്വകാര്യ കമ്പനി ധാരണാ പത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്.
ഹൈദരാബാദ് കേന്ദ്രമായുള്ള ‘മിഡ്‌വെസ്റ്റ്’ എന്ന കമ്പനിയെയാണ് അപൂർവ ധാതു സംസ്കരണത്തിനായി കെഎംഎംഎൽ തിരഞ്ഞെടുത്തത്. മേയ് രണ്ടിന് കമ്പനിക്ക് ഔദ്യോഗികമായി കത്ത് നൽകിയതിന് ശേഷം മേയ് ആറിന് കമ്പനി ഇക്കാര്യം സെബിയെ (SEBI) അറിയിക്കുകയുമുണ്ടായി. കമ്പനിയുടെ മുതൽമുടക്കിൽ പൈലറ്റ് പദ്ധതി നടപ്പാക്കാനാണ് ധാരണ. ഇതിനായി കെഎംഎംഎൽ രണ്ട് ഏക്കർ ഭൂമി പാട്ടത്തിന് നൽകുകയും മറ്റ് സൗകര്യങ്ങൾ സൗജന്യമായി ഒരുക്കുകയും വേണം. പദ്ധതിക്ക് ആവശ്യമായ കേന്ദ്ര-സംസ്ഥാന സർക്കാർ അനുമതികൾ നേടിയെടുക്കേണ്ട ഉത്തരവാദിത്തം കെഎംഎംഎല്ലിനായിരിക്കും.
കമ്പനിയുടെ സമ്മർദ്ദത്തിന് വഴങ്ങി വ്യവസ്ഥകളിൽ മാറ്റം വരുത്തിയതും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. വാണിജ്യ അടിസ്ഥാനത്തിൽ പ്ലാന്റ് ആരംഭിക്കുമ്പോൾ സംയുക്ത സംരംഭത്തിൽ മുൻഗണന വേണമെന്ന കമ്പനിയുടെ ആവശ്യം തുടക്കത്തിൽ കെഎംഎംഎൽ നിരസിച്ചിരുന്നെങ്കിലും പിന്നീട് അതിന് വഴങ്ങുകയായിരുന്നു. അപൂർവ ധാതു സംസ്കരണത്തിൽ സ്വകാര്യ മേഖലയെക്കൂടി പങ്കാളിയാക്കാമെന്ന കേന്ദ്ര നയത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിശദീകരണം.
Summary: The decision by KMML to partner with a Hyderabad-based private firm, ‘Midwest’, for the processing of monazite has sparked significant curiosity regarding the incoming UDF government’s stance. The selection of the private partner, finalized just before the assembly election results, has invited criticism amid ongoing debates over private investment in the mineral sector.

