ആലപ്പുഴ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ആര് മത്സരിക്കണമെന്നും ആര് നയിക്കണമെന്നും തീരുമാനിക്കുന്നത് പാർട്ടിയാണെന്ന് കെ.കെ. ശൈലജ വ്യക്തമാക്കി. മുഖ്യമന്ത്രി പദത്തിലേക്ക് തന്റെ പേര് കേൾക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, അത് വെറും പ്രചാരണം മാത്രമാണെന്നും അത്തരം ചർച്ചകളിൽ കാര്യമില്ലെന്നും അവർ മറുപടി നൽകി.(KK Shailaja says there is no point in discussions about the CM post)
സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് പാർട്ടിയാണ്. ടേം വ്യവസ്ഥകളെക്കുറിച്ചോ സ്ഥാനാർത്ഥികളെക്കുറിച്ചോ ഉള്ള ഔദ്യോഗിക ചർച്ചകൾ സിപിഎം ഇതുവരെ തുടങ്ങിയിട്ടില്ല. വ്യക്തിപരമായി ആരും സ്ഥാനാർത്ഥികളെ തീരുമാനിക്കാറില്ലെന്നും ശൈലജ പറഞ്ഞു.
കേരളത്തെ ആധുനിക രീതിയിൽ വളർത്തിയെടുക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമൃദ്ധമായ നേതൃത്വമാണ് നൽകിയത്. എൽഡിഎഫ് മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 100 സീറ്റ് കിട്ടുമെന്ന് യുഡിഎഫ് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് ശൈലജ ചോദിച്ചു. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കിയപ്പോൾ യുഡിഎഫ് മൗനം പാലിച്ചു. ഇടതുപക്ഷത്തെ ഇല്ലാതാക്കുക എന്നത് മാത്രമാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്നും അവർ കുറ്റപ്പെടുത്തി.
മുസ്ലിം-ക്രിസ്ത്യൻ പ്രീണനം എന്ന് പറഞ്ഞ് നുണ പ്രചരിപ്പിക്കുകയാണ്. മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുക എന്നതാണ് പാർട്ടിയുടെ നയം. നവമാധ്യമങ്ങളിലൂടെ തനിക്കെതിരെ പിപിഇ കിറ്റ് അഴിമതി ഉൾപ്പെടെയുള്ള നുണകൾ പ്രചരിപ്പിച്ചതായും ശൈലജ ചൂണ്ടിക്കാട്ടി. വർഗീയ ശക്തികളുമായി കൂട്ടുപിടിച്ചാണ് യുഡിഎഫ് മുന്നോട്ട് പോകുന്നതെന്നും ഇതിനെതിരെ ശക്തമായ പോരാട്ടം തുടരുമെന്നും ശൈലജ വ്യക്തമാക്കി.