വയനാട്: മാനന്തവാടിയിൽ വീട്ടുപടിക്കൽ നിന്ന് നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയെ പോലീസ് പിടികൂടി. പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെയാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കവർച്ച ചെയ്യുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പോലീസ് സ്ഥിരീകരിച്ചു.(Kidnapping of a four-year-old girl in Mananthavady, The accused aimed to steal gold ornaments)
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. വീട്ടുപടിക്കൽ കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ സ്കൂട്ടറിലെത്തിയ പ്രതി തട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ, രണ്ട് മണിക്കൂറിന് ശേഷം ഏഴ് കിലോമീറ്റർ അകലെയുള്ള തരുവണയിൽ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ സ്കൂട്ടറിൽ ഇരുത്തി കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത് അന്വേഷണത്തിൽ നിർണ്ണായകമായി.
കുഞ്ഞിന്റെ ആഭരണങ്ങൾ കവരാൻ ശ്രമിക്കുന്നതിനിടെ കുട്ടി ഉച്ചത്തിൽ കരഞ്ഞതോടെ പരിഭ്രാന്തനായ പ്രതി കുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പ്രതിയായ ജിഹാസിനെതിരെ കഞ്ചാവ് ഉപയോഗം ഉൾപ്പെടെ നാല് കേസുകൾ നേരത്തെ തന്നെയുണ്ടെന്ന് പോലീസ് അറിയിച്ചു.



