തിരുവനന്തപുരം : തെരുവുനായ വിഷയത്തിൽ സുപ്രീം കോടതിയിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ച് സംസ്ഥാന സർക്കാർ. എ.ബി.സി. ചട്ടങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്നും തെരുവുനായ നിയന്ത്രണത്തിനായി സംസ്ഥാനം വിവിധ പദ്ധതികൾ നടപ്പാക്കിയെന്നും സർക്കാർ കോടതിയെ അറിയിച്ചു.(Kerala submits reply affidavit in Supreme Court on stray dog issue)
തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാലാണ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയത്. മറുപടി സത്യവാങ്മൂലം സമർപ്പിക്കുന്നതിൽ മനഃപൂർവം വീഴ്ച വരുത്തിയിട്ടില്ലെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചു. വിവരം ശേഖരിക്കുന്നതിലുണ്ടായ കാലതാമസമാണ് വൈകാൻ കാരണമെന്ന് വിശദീകരിക്കുകയും വൈകിയതിൽ ക്ഷമ ചോദിക്കുകയും ചെയ്തു.
എ.ബി.സി. ചട്ടങ്ങളിലെ ചില വ്യവസ്ഥകൾ അപ്രായോഗികമാണ് എന്ന് സംസ്ഥാനം കോടതിയിൽ ചൂണ്ടിക്കാട്ടി. തെരുവുനായ നിയന്ത്രണത്തിനായി സർക്കാർ കൃത്യമായ കാര്യങ്ങൾ പരിശോധിക്കുകയും വിവിധ പദ്ധതികൾ നടപ്പാക്കുകയും ചെയ്യുന്നുണ്ട്.
സംസ്ഥാനത്ത് തെരുവുനായ ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ വിഷയത്തിൽ സുപ്രീം കോടതിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നൽകിയ ഹർജികളിലാണ് കേരളം മറുപടി സമർപ്പിച്ചത്.