കൊച്ചി: ‘കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന്റെ പ്രദർശനം സ്റ്റേ ചെയ്യണമെന്ന ഹർജി പരിഗണിച്ചുകൊണ്ട് ചിത്രം നേരിട്ട് കാണാൻ കേരള ഹൈക്കോടതി തീരുമാനിച്ചു. നാളെയാണ് കോടതി സിനിമ കാണുക. കേരളത്തിലെ ജനങ്ങളുടെ ആശങ്കകൾ അവഗണിക്കാൻ കഴിയില്ലെന്നും സിനിമയുടെ ഉള്ളടക്കം എന്താണെന്ന് കൃത്യമായി തിരിച്ചറിയേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.(Kerala Lives In Total Harmony, High Court to watch The Kerala Story 2 movie)
സിനിമ കേരളത്തിന്റെ പ്രതിച്ഛായയെ മോശമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കേരളത്തിലെ ജനങ്ങൾ പൂർണ്ണമായും ഐക്യത്തിലാണ് കഴിയുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. സിനിമ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന വാദം പൂർണ്ണമായും ശരിയാണെന്ന് പറയാനാകില്ല. ഇതിന്റെ കൃത്യമായ ഉള്ളടക്കം പരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.
ഹർജിക്കാരൻ പറയുന്നത് കേരളത്തെക്കുറിച്ചുള്ള സിനിമയാണെന്ന് അവകാശപ്പെടുമ്പോഴും ഇരകളായി അവതരിപ്പിച്ചത് ഉത്തരേന്ത്യക്കാരെയാണ് എന്നാണ്. കേരളത്തെ ലോകത്തിന് മുന്നിൽ കളങ്കപ്പെടുത്താനും സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കാനും ഈ സിനിമ കാരണമാകുമെന്ന് ഹർജിയിൽ പറയുന്നു. ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാണ് പ്രധാന ആവശ്യം.

