തിരുവനന്തപുരം : കേരളം ഭരിക്കുന്നത് കൊള്ളക്കാരുടെ സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ശബരിമലയിൽ സ്വർണക്കൊള്ള നടന്നത് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും അറിവോടെയാണ്. പന്തളത്ത് യുഡിഎഫ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ സംഗമത്തിന്റെ സമാപന സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ആരാണ് സ്വർണം മോഷ്ടിച്ച് വിറ്റതെന്ന് മുഖ്യമന്ത്രിക്കറിയാം. അത് ആരാണെന്ന് മുഖ്യമന്ത്രി ജനങ്ങളോട് പറയണം. കപട അയ്യപ്പ ഭക്തിയാണ് സർക്കാർ കാണിക്കുന്നത്. ഇത് ഇടത് സർക്കാരിന്റെ അവസാന നാളുകളാണ്. സ്വർണക്കൊള്ളയിൽ പൊലീസ് അറസ്റ്റു ചെയ്ത ഉണ്ണികൃഷ്ണന്‍പോറ്റിയെ നന്നായി അറിയാവുന്ന ആളാണ് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്.ദേവസ്വം ബോർഡിനായി തിരുവനന്തപുരത്ത് വീട് നിർമിച്ചു കൊടുത്തത് പോറ്റിയാണ്.വലിയ അയ്യപ്പ ഭക്തനാണ് പോറ്റിയെന്നാണ് അന്ന് കടകംപള്ളി പറഞ്ഞത്. ഇപ്പോൾ ആർക്കും പോറ്റിയെ അറിയില്ല.
എല്ലാവരെയും ഞെട്ടിച്ച മോഷണത്തിന്റെ കഥ അറിഞ്ഞിട്ടും മൂടിവെക്കുകയായിരുന്നെന്നും ഹൈക്കോടതിയാണ് അത് പുറത്തുകൊണ്ടുവന്നത്.1999ൽ 30 കിലോ സ്വർണം ഉണ്ടായിരുന്നു. എന്നാൽ ദേവസ്വം മാനുവൽ തെറ്റിച്ച് കൊണ്ട്, ദേവസ്വം വകുപ്പിന്റെ അനുവാദത്തോടുകൂടിയാണ് ദ്വാരപാലക ശിൽപങ്ങൾ ഉൾപ്പെടെ ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം പൂശാൻ എന്ന വ്യാജേന കൊണ്ടുപോയത്.
സ്വർണം പൂശി 5 വർഷം കഴിഞ്ഞപ്പോൾ പാളികൾ വീണ്ടും സ്വർണം പൂശാൻ കൊടുത്തു. കളവു നടത്താനാണ് ഇങ്ങനെ ചെയ്തത്. അയ്യപ്പൻ ഇടപെട്ടതിനാൽ രക്ഷപ്പെട്ടു. അല്ലെങ്കിൽ തങ്കവിഗ്രഹവും അടിച്ചു മാറ്റുമായിരുന്നു. സുപ്രീംകോടതിയിൽ കൊടുത്ത സത്യവാങ്മൂലം പിൻവലിക്കണം. 2026ൽ യുഡിഎഫ് നൂറിലധികം സീറ്റുകളുമായി അധികാരത്തിലേറും, അന്ന് ശബരിമല കേസുകൾ എല്ലാം പിൻവലിക്കുമെന്നും വി.ഡി.സതീശൻ കൂട്ടിച്ചേർത്തു.