ഇടുക്കി/കൊല്ലം: സംസ്ഥാനത്ത് ചൂട് റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്നതോടെ ജനജീവിതം ദുസ്സഹമാകുന്നു (Munnar UV Index 8). ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ അൾട്രാവയലറ്റ് (UV) ഇൻഡക്സ് എട്ടിൽ എത്തിയതോടെ അതീവ ജാഗ്രതാ നിർദ്ദേശം നൽകി.
കൊല്ലം കുന്നിക്കോട് കൃഷിയിടത്തിൽ ജോലിക്ക് പോയ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ഞാറാക്കാട് തെങ്ങിൻ തറയിൽ ബേബി ഫിലിപ്പ് (85) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11.30-ഓടെയാണ് ഇദ്ദേഹത്തെ വെയിലത്ത് വീണുകിടക്കുന്ന നിലയിൽ കണ്ടത്. മരണകാരണം സൂര്യതാപമാണെന്ന് സംശയിക്കുന്നു.യുവി ഇൻഡക്സ് ഉയർന്ന സാഹചര്യത്തിൽ പുറത്തിറങ്ങുന്നവർ തലയും ശരീരവും മറയ്ക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. വിനോദസഞ്ചാരികൾക്കായി ടൂറിസം വകുപ്പും ഡിടിപിസിയും പ്രത്യേക മുന്നറിയിപ്പുകൾ നൽകും.
ഇടുക്കിയിൽ മുട്ടം സ്വദേശി നാരായണൻ, പെരുമറ്റം സ്വദേശിനി ആശ എന്നിവർക്ക് സൂര്യതാപത്തെ തുടർന്ന് പൊള്ളലേറ്റു.
കണ്ണൂർ, ചെറുപുഴ കുണ്ടംതടത്തെ വീട്ടുപടിക്കൽ വെച്ച് ബെന്നി ഫിലിപ്പിന് വയറിന് പൊള്ളലേറ്റു. കോഴിക്കോട് ജില്ലയിൽ കൊടിയത്തൂർ പന്നിക്കോട് സ്വദേശി അബ്ദുൽ ജലീലിന് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കൈകാലുകളിൽ പൊള്ളലേറ്റു.
തിരുവനന്തപുരം കിളിമാനൂരിൽ പ്ലാസ്റ്റിക് ശേഖരണത്തിനിടെ ഹരിതകർമ്മ സേനാംഗം ലതികയ്ക്ക് ശരീരമാസകലം പൊള്ളലേറ്റു.
പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ടുള്ള വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും നിർജ്ജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യവകുപ്പ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.
‘ഒരു ലോക്ക്ഡൗൺ മാനസികാവസ്ഥയിൽ കഴിയണം’; ചൂട് വർധിക്കുന്നതിൽ ജനങ്ങൾക്ക് മന്ത്രി കെ. രാജന്റെ മുന്നറിയിപ്പ്
സംസ്ഥാനത്തെ ചൂട് റെക്കോർഡ് നിലവാരത്തിലേക്ക് ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജൻ (K Rajan Revenue Minister). മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത രണ്ട് ദിവസം കൂടി കഠിനമായ ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്.
അനാവശ്യമായ പകൽ യാത്രകൾ പൂർണ്ണമായും ഒഴിവാക്കണം. സർക്കാർ നൽകുന്ന പ്രോട്ടോക്കോൾ അനുസരിച്ച്, ഒരു ലോക്ക്ഡൗണിന്റെ മാനസികാവസ്ഥയിൽ വീടിനുള്ളിൽ തന്നെ തുടരാൻ കഴിയുന്നവർ അങ്ങനെ ചെയ്യണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.ചൂട് കൂടുമ്പോൾ തീപിടുത്തത്തിനുള്ള സാധ്യത വർധിക്കുന്നു. കൂടാതെ, ഇഴജന്തുക്കൾ പുറത്തിറങ്ങുന്നത് മൂലമുള്ള പാമ്പുകടി കേസുകളും കൂടാൻ സാധ്യതയുള്ളതിനാൽ വീടും പരിസരവും പരിശോധിക്കുമ്പോൾ ജാഗ്രത വേണം.
തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തണ്ണീർ പന്തലുകൾ ഒരുക്കുന്നതും കുടിവെള്ള വിതരണം സുഗമമാക്കുന്നതും സർക്കാർ വിലയിരുത്തി. നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
താപനില ഉയരുന്ന സാഹചര്യത്തിൽ തൊഴിൽ സമയത്തിൽ വരുത്തിയ മാറ്റം കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Story Summary: Extreme heat conditions continue across Kerala, with Munnar recording a dangerous UV index of 8. An 85-year-old man, Baby Philip, was found dead in a farmland in Kollam, suspected to be due to sunstroke. Several others, including a Haritha Karma Sena member in Thiruvananthapuram and residents in Idukki, Kannur, and Kozhikode, suffered severe sunburns. District authorities have issued high alerts and safety protocols.

