Description
Digital Voice of Kerala
Monday, May 18, 2026

Digital Voice of Kerala
HomeKeralaജൂൺ 15 മുതൽ സ്ത്രീകൾക്ക് KSRTCയിൽ സൗജന്യ യാത്ര, വയോജന വകുപ്പ്,...

ജൂൺ 15 മുതൽ സ്ത്രീകൾക്ക് KSRTCയിൽ സൗജന്യ യാത്ര, വയോജന വകുപ്പ്, ‘ആശ’മാർക്ക് 3000 രൂപയുടെ വർദ്ധനവ്, ഗണ്മാൻ്റെ മർദ്ദനത്തിൽ പുനരന്വേഷണം: ആദ്യ മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി VD സതീശൻ | Kerala CM VD Satheesan

🎙️ Latest Podcast

തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് പിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ നിർണ്ണായക പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. യു.ഡി.എഫ് മുന്നോട്ടുവെച്ച പ്രധാന തിരഞ്ഞെടുപ്പ് ഗ്യാരണ്ടികളിൽ രണ്ടെണ്ണം ഉടൻ നടപ്പിലാക്കുമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്നതാണ് ഒന്നാമത്തെ പ്രധാന പ്രഖ്യാപനം. വയോജനങ്ങൾക്കായി ഒരു പ്രത്യേക മന്ത്രാലയം രാജ്യത്ത് തന്നെ ആദ്യമായാണ് രൂപീകരിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.(Kerala CM VD Satheesan First Cabinet Decisions Free KSRTC Travel Women Asha Workers Honorarium Hike)

ഒരു സമൂഹം പരിഷ്കൃതമാകണമെങ്കിൽ അവിടുത്തെ മുതിർന്ന പൗരന്മാരെയും വയോജനങ്ങളെയും കൃത്യമായി സംരക്ഷിക്കണം. വയോജന വകുപ്പ് രൂപീകരണത്തിന് പിന്നിൽ സർക്കാരിന് സ്വപ്നതുല്യമായ ലക്ഷ്യങ്ങളുണ്ട്, മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി യു.ഡി.എഫ് പ്രഖ്യാപിച്ച മറ്റൊരു പ്രധാന ഗ്യാരണ്ടിയായ കെ.എസ്.ആർ.ടി.സിയിലെ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര ജൂൺ 15 മുതൽ സംസ്ഥാനത്ത് ഔദ്യോഗികമായി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

മുൻപ് സമരവേദിയിൽ വെച്ച് താൻ നൽകിയ ഉറപ്പ് പാലിച്ചുകൊണ്ട് ആശാ വർക്കർമാരുടെ ഓണറേറിയത്തിൽ 3,000 രൂപയുടെ വർദ്ധനവ് വരുത്താൻ ആദ്യ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. നിലവിൽ ആശാ വർക്കർമാർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന 9,000 രൂപ ഇതോടെ 12,000 രൂപയായി ഉയരും. ഓണറേറിയം 21,000 രൂപയാക്കുക, വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുൻപ് ആശാ വർക്കർമാർ നടത്തിയ സമരവേദിയിൽ വെച്ച്, യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഇതിൽ തീരുമാനമെടുക്കുമെന്ന് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ പ്രഖ്യാപിച്ചിരുന്നു. ആ വാക്കാണ് ഇപ്പോൾ പാലിക്കപ്പെട്ടിരിക്കുന്നത്.

ആദ്യഘട്ടം എന്ന നിലയിലാണ് ഈ പ്രഖ്യാപനമെന്നും ആശാ വർക്കർമാരുടെ വിരമിക്കൽ ആനുകൂല്യങ്ങളിൽ മാറ്റം വരുത്തുമെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതനുസരിച്ച് തുക ഇനിയും വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അംഗൻവാടി ജീവനക്കാരുടെ പ്രശ്നങ്ങളിലും സർക്കാർ ആദ്യ യോഗത്തിൽ തന്നെ ഇടപെട്ടു. അംഗൻവാടി ടീച്ചർമാർ, ഹെൽപ്പർമാർ എന്നിവർക്ക് പുറമെ പ്രീ-പ്രൈമറി അധ്യാപകർ, സ്കൂളുകളിലെ പാചക തൊഴിലാളികൾ എന്നിവരുടെ വേതനത്തിൽ 1,000 രൂപ വീതം വർദ്ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഇത് വലിയൊരു തുകയല്ലെന്ന് തനിക്കറിയാമെന്നും എന്നാൽ സാധാരണക്കാരായ ജീവനക്കാരെ ചേർത്തുപിടിക്കാനുള്ള സർക്കാരിന്റെ ആത്മാർത്ഥമായ ശ്രമത്തിന്റെ ഭാഗമാണിതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് – കെ.എസ്.യു പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ. വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഈ നിർണ്ണായക പ്രഖ്യാപനമുണ്ടായത്. കേസ് അട്ടിമറിക്കാൻ മുൻപ് ശ്രമം നടന്നുവെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഒരു പ്രത്യേക പോലീസ് സംഘം കേസ് പുനരന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Story Summary

In his first press conference after the first Cabinet meeting, Kerala CM VD Satheesan announced major decisions including free KSRTC travel for women from June 15 and the formation of a first-of-its-kind Department for Senior Citizens. He also fulfilled his pre-poll promise by hiking the honorarium of ASHA workers by ₹3,000 and providing a ₹1,000 hike for Anganwadi and pre-primary staff.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.