കഴക്കൂട്ടം: മൺവിള കിഴക്കുംകര പനയുടെമൂട് ക്ഷേത്രത്തിന് സമീപം ആയുധങ്ങളുമായെത്തി നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത നാലംഗ സംഘം പിടിയിലായി (Kazhakkoottam Crime). കുഴിവിള സ്വദേശി അനസ് (21), മൺവിള സ്വദേശി അദ്വൈദ് (20), ശ്രീകാര്യം സ്വദേശി അഫ്സൽ (21), ചാവടിമുക്ക് സ്വദേശി സിദിഖ് (19) എന്നിവരെയാണ് തുമ്പ പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. നാല് ബൈക്കുകളിലായി എത്തിയ ഏഴംഗ സംഘം ക്ഷേത്രപരിസരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇത് ചോദ്യം ചെയ്ത സമീപവാസി ജയകുമാറിനെ (58) സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കയ്യിലുണ്ടായിരുന്ന ഇരുമ്പ് വടികൊണ്ട് ജയകുമാറിന്റെ തലയ്ക്കടിച്ച സംഘം, തടയാനെത്തിയ നാട്ടുകാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷമാണ് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്.
പ്രതികളിൽ നിന്ന് ഒരു തോക്ക്, ഇരുമ്പ് വടി, വാൾ, കത്തി എന്നിവ പോലീസ് പിടിച്ചെടുത്തു. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണോ അതോ ലഹരിമരുന്ന് സംഘമാണോ ഇതിന് പിന്നിലെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
ആക്രമണത്തിൽ പരിക്കേറ്റ ജയകുമാർ ആശുപത്രിയിൽ ചികിത്സയിലാണ്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒളിവിൽ പോയ മറ്റ് മൂന്ന് പ്രതികൾക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നും തെരച്ചിൽ ഊർജിതമാക്കിയതായും തുമ്പ പോലീസ് അറിയിച്ചു.
Story Summary: Four youths were arrested by Thumba police for creating terror in front of a temple near Kazhakkoottam. The gang attacked a 58-year-old local resident, Jayakumar, with an iron rod after he questioned their behavior. They also threatened locals with a gun before fleeing on bikes. Police recovered a gun, swords, and knives from the arrested suspects and are searching for three others involved in the incident.

