കണ്ണൂർ: പയ്യന്നൂരിൽ ബി.എൽ.ഒ അനീഷ് ജോർജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സി.പി.എം. ഭീഷണിയുണ്ടെന്ന ആരോപണം കടുപ്പിച്ച് കോൺഗ്രസ്. സി.പി.എം. പ്രാദേശിക നേതാക്കളുടെ ഭീഷണി വ്യക്തമാക്കുന്ന കോൺഗ്രസ് ബൂത്ത് ഏജൻ്റിൻ്റെ പരാതി കത്ത് കോൺഗ്രസ് പുറത്തുവിട്ടു.(Kannur BLO's suicide, Congress releases letter detailing CPM threat)
കോൺഗ്രസ് ബൂത്ത് ഏജൻ്റ് വൈശാഖ് കഴിഞ്ഞ എട്ടാം തീയതി ജില്ലാ കളക്ടർക്ക് അയച്ച പരാതിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സി.പി.എമ്മുകാരുടെ വിലക്ക് കാരണം ബി.എൽ.ഒ. സഹകരിക്കുന്നില്ലെന്നും, വോട്ടർപട്ടികയിൽ ക്രമക്കേടിന് സാധ്യതയുണ്ടെന്നും കളക്ടർ ഇടപെടണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
പരാതി നൽകാൻ അനീഷ് ജോർജ് തന്നെയാണ് ആവശ്യപ്പെട്ടതെന്ന് കോൺഗ്രസ് ബൂത്ത് ഏജൻ്റ് വൈശാഖ് പറഞ്ഞു. ആത്മഹത്യ സംബന്ധിച്ച് പ്രാഥമിക റിപ്പോർട്ട് ലഭിച്ചെന്നും, വിശദമായ റിപ്പോർട്ടിനു ശേഷമേ കാര്യങ്ങളിൽ വ്യക്തതയുണ്ടാകൂ എന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ അറിയിച്ചു.
ഒരു തരത്തിലുമുള്ള ഭീഷണിയും പാർട്ടി നേതാക്കളിൽ നിന്ന് ഉണ്ടായിട്ടില്ലെന്ന് സി.പി.എം. ആവർത്തിച്ചു. മരണം സംബന്ധിച്ച് പ്രാഥമിക റിപ്പോർട്ട് കളക്ടർ സമർപ്പിച്ചിട്ടുണ്ട്. അനീഷിൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളുടെ മൊഴി പോലീസ് വൈകാതെ രേഖപ്പെടുത്തും.