
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മൂലം കേരളത്തിലെ കര്‍ഷക ആത്മഹത്യ വര്‍ധിക്കുന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നുവെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇന്നലെ പാലക്കാട് നെന്മാറയില്‍ നെല്‍ കര്‍ഷകനായ സോമന്‍ ആത്മഹത്യ ചെയ്ത സംഭവം വേദനജനകമാണെന്ന് പറഞ്ഞ സതീശൻ, ഇദ്ദേഹത്തിന് വിവിധ ബാങ്കുകളില്‍ ലക്ഷങ്ങളുടെ വായ്പാ കുടിശ്ശികയുണ്ടായിരുന്നുവെന്നും, ആ കർഷകനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് കൃഷി നാശവും സാമ്പത്തിക ബാധ്യതയുമാണ് എന്നും കൂട്ടിച്ചേർത്തു. കർഷകരെ ദുരിതക്കയത്തിലാക്കിയിരിക്കുന്നത് കാലാവസ്ഥ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങളും, കാര്‍ഷിക മേഖലയോടുള്ള സംസ്ഥാന സര്‍ക്കാരിൻ്റെ അവഗണനയുമാണെന്നും അദ്ദേഹം പറഞ്ഞു. നെല്‍ കര്‍ഷകര്‍ക്ക് യഥാസമയം പണം നല്‍കണമെന്നും, കാര്‍ഷിക മേഖലയില്‍ സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തണമെന്നും പറഞ്ഞ സതീശൻ, പ്രകൃതി ദുരന്തവും കൃഷിനാഷശവും കണക്കിലെടുത്ത് വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.