പത്തനംതിട്ട: ഡിജെ കലാകാരൻ അഭിരാം സുന്ദറിന്റെ ലാപ്ടോപ്പ് പോലീസ് ഉദ്യോഗസ്ഥൻ ചവിട്ടിത്തെറിപ്പിച്ച സംഭവത്തിൽ മുഖ്യമന്ത്രി അന്വേഷണത്തിന് നിർദ്ദേശം നൽകി. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും പോലീസിനെതിരെ ജനരോഷം ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിയോട് റിപ്പോർട്ട് തേടിയത്.(Incident where DJ artist's laptop was kicked and broken, CM orders investigation)
ആഘോഷ പരിപാടികൾക്കിടെ സ്റ്റേജിലേക്ക് അതിക്രമിച്ചു കയറിയ പോലീസ് ഉദ്യോഗസ്ഥൻ ലാപ്ടോപ്പ് ചവിട്ടി താഴെയിടുകയായിരുന്നുവെന്ന് അഭിരാം ആരോപിക്കുന്നു. ഏകദേശം ഒരു ലക്ഷം രൂപ വിലവരുന്ന ലാപ്ടോപ്പാണ് തകർന്നത്.
പോലീസിന്റെ അതിക്രമത്തിൽ തകർന്ന ലാപ്ടോപ്പിന് പകരം മറ്റൊന്ന് വാങ്ങി നൽകണമെന്നും തനിക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും അഭിരാം ആവശ്യപ്പെട്ടു. പോലീസുകാരുമായി കേസിനും വഴക്കിനും പോകാൻ താല്പര്യമില്ലെന്നും തനിക്ക് നീതി ലഭിച്ചാൽ മതിയെന്നുമാണ് അഭിരാമിന്റെ നിലപാട്.
പരിപാടിക്കിടെ സംഘർഷം ഉണ്ടായതിനെത്തുടർന്നാണ് ഇടപെട്ടതെന്നാണ് പത്തനംതിട്ട പോലീസിന്റെ ഔദ്യോഗിക വിശദീകരണം.