കോഴിക്കോട്: വയനാട്ടിൽ നിന്നും മടങ്ങുകയായിരുന്ന വിനോദസഞ്ചാരികളുടെ ബസ് തടഞ്ഞുനിർത്തി യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ നാല് യുവാക്കളെ കോടതി റിമാൻഡ് ചെയ്തു. കൈതപ്പൊയിൽ സ്വദേശികളായ അജ്മൽ (26), ഷാജഹാൻ (30), ആഷിഖ് (29), ആഷിഖ് (25) എന്നിവരെയാണ് താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.(Incident of attacking tourists at Thamarassery pass, 4 youths in remand)
താമരശ്ശേരി ചുരം മൂന്നാം വളവിൽ വെച്ച് വിനോദസഞ്ചാര ബസ്സും ഒരു ഗുഡ്‌സ് വാഹനവും തമ്മിൽ ഉരസിയിരുന്നു. എന്നാൽ ഈ പ്രശ്നം പറഞ്ഞുതീർത്ത് യാത്ര തുടരുന്നതിനിടെയാണ് അതുവഴി വന്ന കാർ യാത്രക്കാരായ യുവാക്കൾ ബസ് തടഞ്ഞത്. ബസ് ഡ്രൈവറുമായി തർക്കത്തിലേർപ്പെട്ട യുവാക്കൾ തുടർന്ന് യാത്രക്കാർക്ക് നേരെ തിരിയുകയായിരുന്നു.
ബസ്സിലുണ്ടായിരുന്ന ഒരു യാത്രക്കാരന്റെ മുണ്ട് അഴിച്ചെടുത്ത് അപമാനിക്കുകയും മർദ്ദിക്കുകയും ചെയ്തു. ആക്രമണത്തിനിടെ യാത്രക്കാരന്റെ മൊബൈൽ ഫോൺ തട്ടിയെടുത്തതായും പരാതി ഉയർന്നിട്ടുണ്ട്.



