കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസ് സിബിഐക്ക് വിടണമെന്ന ആവശ്യത്തിൽ ഹർജിക്കാരെ ചോദ്യം ചെയ്ത് ഹൈക്കോടതി. സിബിഐ അടുത്ത കാലത്ത് മികച്ച രീതിയിൽ അന്വേഷിച്ച് തെളിയിച്ച അഞ്ച് കേസുകളുടെ വിവരങ്ങൾ നൽകാൻ ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചു.(In which case did the CBI investigate best? High Court asks petitioners in Sabarimala gold theft case)
എന്തടിസ്ഥാനത്തിലാണ് കേസ് കേന്ദ്ര ഏജൻസിക്ക് വിടണമെന്ന് ആവശ്യപ്പെടുന്നത്? സിബിഐ സമീപകാലത്ത് തെളിയിച്ച അഞ്ച് കേസുകളുടെ നമ്പറുകൾ ഹാജരാക്കാൻ കോടതി ഹർജിക്കാരോട് ആവശ്യപ്പെട്ടു. തിരുവിതാംകൂർ-കൊച്ചി മതസ്ഥാപന നിയമത്തിലെ വ്യവസ്ഥകളെക്കുറിച്ച് ഹർജിക്കാർക്ക് കൃത്യമായ അറിവുണ്ടാകണമെന്ന് കോടതി ഓർമ്മിപ്പിച്ചു.
നിലവിൽ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കുന്നത് ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ്. അന്വേഷണത്തിന്റെ പുരോഗതി ദേവസ്വം ബെഞ്ച് കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. നിലവിലെ എസ്.ഐ.ടി അന്വേഷണം ശരിയായ ദിശയിലല്ലെന്നും രാഷ്ട്രീയ ഇടപെടലുകൾ ഇല്ലാത്ത അന്വേഷണം ഉറപ്പാക്കാൻ സിബിഐ തന്നെ വേണമെന്നുമാണ് ബിജെപിയും വിശ്വഹിന്ദു പരിഷത്തും കോടതിയിൽ വാദിച്ചത്.
സ്വർണ്ണക്കവർച്ചയിൽ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കേന്ദ്ര ഏജൻസിക്ക് മാത്രമേ ഇത് പുറത്തുകൊണ്ടുവരാൻ കഴിയൂ എന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള എല്ലാ ഹർജികളും കോടതി ഒരുമിച്ച് പരിഗണിക്കാൻ തീരുമാനിച്ചു. ഹർജികളിൽ സർക്കാരും മറ്റ് കക്ഷികളും മറുപടി സത്യവാങ്മൂലം സമർപ്പിച്ച ശേഷം വിശദമായ വാദം കേൾക്കും.



