തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉന്നയിച്ച ആരോപണങ്ങൾ പൂർണ്ണമായും നിഷേധിച്ച് കടകംപള്ളി സുരേന്ദ്രൻ. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തന്നെ അപമാനിക്കാൻ നടത്തിയ നീചമായ ഗൂഢാലോചനയാണിതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(I have not interfered in anyone’s financial matters, says Kadakampally Surendran )
ആരോപണങ്ങൾ ഉന്നയിച്ച പ്രതിയെക്കൊണ്ട് പരാതി നൽകിപ്പിച്ചത് രാഷ്ട്രീയ ശത്രുക്കളാണെന്നും ഇതിന് പിന്നിലുള്ളവരെ പിന്നീട് വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരുടെയും സാമ്പത്തിക വിഷയങ്ങളിൽ താൻ ഇടപെടാറില്ല. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഒരു പോലീസ് സ്റ്റേഷനിലും പോയിട്ടില്ല. പരാതിയിൽ പറയുന്ന പ്രതിഭ ആരെന്ന് തനിക്ക് അറിയില്ല.
സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ആരെങ്കിലും സഹായം തേടി വന്നിട്ടുണ്ടെങ്കിൽ അത് പ്രാദേശിക പാർട്ടി പ്രവർത്തകർ വഴി പരിഹരിക്കാനാണ് നിർദ്ദേശിക്കാറുള്ളത്. ഒരിക്കലും പോലീസ് സ്റ്റേഷനിലേക്ക് പറഞ്ഞയക്കാറില്ല. പ്രതിഭ എന്ന സ്ത്രീയുടെ വസ്തു ഉണ്ണികൃഷ്ണൻ പോറ്റി വാങ്ങിയതിനെക്കുറിച്ച് തനിക്ക് അറിവില്ല.
തെറ്റായ പരാതി പോലീസ് മേധാവിക്ക് നൽകിയതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. തന്നെ വ്യക്തിഹത്യ ചെയ്യാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ ഇത്തരം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നവരെ തുറന്നുകാട്ടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

