കൊച്ചി: എസ്എൻഡിപി യോഗം ഭാരവാഹികളെയും ഡയറക്ടർ ബോർഡ് അംഗങ്ങളെയും അയോഗ്യരാക്കിയ ഹൈക്കോടതി നടപടിക്കെതിരെ വെള്ളാപ്പള്ളി നടേശൻ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. അടിയന്തരമായി ഹർജി കേൾക്കണമെന്ന ആവശ്യം കോടതി നിരാകരിച്ചു. ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാം കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.(High Court to consider Vellappally Natesan’s appeal on Thursday)
സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധവും അധികാരപരിധിക്ക് പുറത്തുള്ളതുമാണെന്നാണ് വെള്ളാപ്പള്ളിയുടെ വാദം. കമ്പനി നിയമപ്രകാരമുള്ള തർക്കങ്ങൾ പരിഹരിക്കേണ്ടത് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിലാണ്. സിവിൽ കോടതികൾക്കോ ഹൈക്കോടതിക്കോ ഇതിൽ ഇടപെടാൻ അധികാരമില്ലെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു.
ഡയറക്ടർമാർക്ക് ഡിൻ നിർബന്ധമാക്കിയതിൽ സംസ്ഥാന സർക്കാർ ഇതുവരെ ചട്ടങ്ങൾ രൂപീകരിച്ചിട്ടില്ലെന്നും അതിനാൽ അതിന്റെ പേരിൽ അയോഗ്യരാക്കിയത് നിയമപരമല്ലെന്നും ഹർജിയിൽ പറയുന്നു. യോഗത്തിന്റെ വാർഷിക റിട്ടേണുകൾ കൃത്യമായി സമർപ്പിച്ചിട്ടുണ്ടെന്നും അപ്പീലിൽ അവകാശപ്പെടുന്നു. തുടർച്ചയായി മൂന്ന് വർഷം വാർഷിക കണക്കുകൾ ബോധിപ്പിച്ചില്ലെന്ന കണ്ടെത്തലിനെത്തുടർന്നാണ് മുഴുവൻ ഭാരവാഹികളെയും അയോഗ്യരാക്കിയത്.

