കൊച്ചി: കേരള യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ കെ.എസ്. അനിൽകുമാർ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയിൽ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിനോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. സിൻഡിക്കേറ്റ് തീരുമാനത്തിൽ വിസി തുടർനടപടികൾ സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇടപെടൽ. വിസിക്കെതിരെ പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യം നിലനിൽക്കുമെന്ന് കോടതി നിരീക്ഷിച്ചു.(High Court orders Kerala University VC to appear in person)
മുൻ രജിസ്ട്രാർ അനിൽകുമാറിനെ സസ്പെൻഡ് ചെയ്ത നടപടി പുനഃപരിശോധിക്കാൻ കോടതി നേരത്തെ സിൻഡിക്കേറ്റിനോട് നിർദ്ദേശിച്ചിരുന്നു. കോടതി നിർദ്ദേശപ്രകാരം സിൻഡിക്കേറ്റ് വിഷയം ചർച്ച ചെയ്യുകയും സസ്പെൻഷൻ നടപടിയിൽ മാറ്റം വരുത്താൻ തീരുമാനിക്കുകയും ചെയ്തു.
എന്നാൽ, സിൻഡിക്കേറ്റിന്റെ ഈ തീരുമാനം അംഗീകരിക്കാനോ നടപ്പിലാക്കാനോ വിസി തയ്യാറായില്ല. ഇത് കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അനിൽകുമാർ ഹൈക്കോടതിയെ സമീപിച്ചത്.



