പത്തനംതിട്ട: ശബരിമലയിലെ ആചാര സംരക്ഷണത്തിൽ എൻ.എസ്.എസ് വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുമെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. യുവതീ പ്രവേശന വിഷയത്തിൽ രാഷ്ട്രീയ പാർട്ടികൾ വോട്ട് ലക്ഷ്യം വെച്ച് നിലപാട് മാറ്റിയപ്പോഴും എൻ.എസ്.എസ് നിയമപോരാട്ടം തുടർന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.(G Sukumaran Nair lashes out on Sabarimala gold theft case)
കേസിൽ തന്ത്രി കണ്ഠരര് രാജീവർ അറസ്റ്റിലായ സംഭവത്തിൽ കടുത്ത ഭാഷയിലാണ് സുകുമാരൻ നായർ പ്രതികരിച്ചത്. തെറ്റ് ചെയ്തത് ആരായാലും ശിക്ഷിക്കപ്പെടണം. തന്ത്രി ദൈവത്തിന് തുല്യനല്ല. അയ്യപ്പനെ തൊട്ടാൽ അവരുടെ കുടുംബം വെളുപ്പിച്ചിട്ടുണ്ട്, ദൈവം വെറുതെ വിടില്ല എന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയ്ക്ക് വേണ്ടി ബി.ജെ.പി എന്ത് ചെയ്തുവെന്ന് അദ്ദേഹം ചോദിച്ചു. പത്തു വർഷം കേന്ദ്രം ഭരിച്ചിട്ടും ശബരിമല വിമാനത്താവളമോ റെയിൽവേയോ യാഥാർത്ഥ്യമായില്ല. "അവരുടെയൊക്കെ വീട്ടിലേക്കാണോ ട്രെയിൻ ഓടുന്നത്?" എന്ന് ചോദിച്ച അദ്ദേഹം, പ്രധാന ക്ഷേത്രമായ ശബരിമലയുടെ വികസനത്തിൽ ബി.ജെ.പി പരാജയമാണെന്ന് കുറ്റപ്പെടുത്തി.
യുവതീ പ്രവേശന സമരകാലത്ത് വോട്ട് കിട്ടാൻ ബി.ജെ.പിയും കോൺഗ്രസും ഒപ്പം കൂടിയെങ്കിലും പിന്നീട് അവർ അത് ഉപേക്ഷിച്ചു പോയതായി അദ്ദേഹം പറഞ്ഞു. എൻ.എസ്.എസ് മാത്രമാണ് കേസുമായി മുന്നോട്ട് പോയത്. ഒടുവിൽ സർക്കാർ തെറ്റ് തിരുത്തിയെന്നും ശബരിമല വികസനത്തിലും ആചാര സംരക്ഷണത്തിലും എൻ.എസ്.എസിന് ഉറപ്പ് നൽകിയതായും അദ്ദേഹം വെളിപ്പെടുത്തി.