ആലപ്പുഴ: സിപിഎം അംഗത്വം പുതുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാൻ പാർട്ടി നേതൃത്വം നേരിട്ട് കളത്തിലിറങ്ങി. സി.എസ്. സുജാത, ഹരിശങ്കർ എന്നിവർ സുധാകരന്റെ വീട്ടിലെത്തി ചർച്ച നടത്തുകയാണ് എന്നാണ് വിവരം.(G Sudhakaran continues with his stance, CPM leaders visits him at home)
നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന പെരുമ്പളം പാലം ഉദ്ഘാടന ചടങ്ങിന്റെ നോട്ടീസിൽ ജി. സുധാകരനെ ഉൾപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തെ മുഖ്യാതിഥിയായാണ് ക്ഷണിച്ചിരിക്കുന്നത്. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ സംഭവത്തിൽ പ്രതികരിച്ചിരുന്നു.
സുധാകരൻ ഇതുവരെ മനസ്സ് തുറന്നിട്ടില്ല. അംഗത്വ ഫോറം പൂരിപ്പിച്ചു നൽകാൻ അദ്ദേഹം തയ്യാറാകുമോ എന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല. താൻ പാർട്ടിയിൽ നേരിടുന്ന അവഗണനയെക്കുറിച്ച് അദ്ദേഹം ഫേസ്ബുക്കിലൂടെ തുറന്നടിച്ചിരുന്നു. എം.വി. ഗോവിന്ദന്റെ പരാമർശം വേദനിപ്പിച്ചു. തന്നെ പാടേ അവഗണിക്കുന്നു. അടിയന്തരാവസ്ഥയുടെ വാർഷികം ആഘോഷിച്ചപ്പോൾ തന്നെ വിളിച്ചില്ല തുടങ്ങിയവയാണ് പ്രധാന പരാമർശങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയൻ സുധാകരനുമായി നേരിട്ട് സംസാരിക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

