തിരുവനന്തപുരം: വേനൽ കടുത്തതോടെ പഴവർഗ്ഗങ്ങൾക്ക് ആവശ്യക്കാർ ഏറിയെങ്കിലും വിപണിയിൽ വിലക്കയറ്റം രൂക്ഷമാകുന്നു. റംസാൻ നോമ്പിന്റെ വരവും ഉത്തരേന്ത്യയിലെ വിവാഹ സീസണുമാണ് വില ഉയരാൻ പ്രധാന കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. ഇഫ്താർ വിരുന്നുകളിലെ പ്രധാന വിഭവമായ പഴവർഗ്ഗങ്ങളുടെ വില വർദ്ധനവ് സാധാരണ കുടുംബങ്ങളെ വല്ലാതെ വലയ്ക്കുന്നുണ്ട്.(Fruit prices soar with the summer heat, setback in the Ramadan 2026 market?)
നിലവിൽ വിപണിയിൽ ഏറ്റവും കൂടുതൽ വില വർദ്ധിച്ചിരിക്കുന്നത് ആപ്പിളിനാണ്. ഇന്ത്യൻ ആപ്പിളുകളുടെ സീസൺ അവസാനിച്ചതോടെ വിപണി പൂർണ്ണമായും വിദേശ ആപ്പിളുകൾ കൈക്കലാക്കി. ന്യൂസിലാൻഡ്, ഇറ്റലി, യു.എസ്, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ള ആപ്പിളുകൾക്ക് കിലോയ്ക്ക് 200 രൂപ മുതൽ 280 രൂപ വരെയാണ് ഇപ്പോൾ ഈടാക്കുന്നത്. 80 രൂപയ്ക്ക് ലഭിച്ചിരുന്ന ഇന്ത്യൻ ആപ്പിളിന് പകരമാണിത്. ഉയർന്ന വില കാരണം പല ചെറുകിട കച്ചവടക്കാരും ആപ്പിൾ വിൽപന താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
പൈനാപ്പിൾ, അനാർ തുടങ്ങിയവയ്ക്കും വലിയ തോതിൽ വില വർദ്ധിച്ചിട്ടുണ്ട്. നേരത്തെ 50 രൂപയായിരുന്ന പൈനാപ്പിൾ വില ഇപ്പോൾ 80 രൂപയായി ഉയർന്നു. റംസാൻ ലക്ഷ്യമിട്ട് കർഷകർ വിളവെടുപ്പ് വൈകിപ്പിക്കുന്നതാണ് പൈനാപ്പിളിന് തിരിച്ചടിയായത്. അനാറിന് കിലോയ്ക്ക് 230 രൂപയും പേരയ്ക്കയ്ക്ക് 120 രൂപയുമാണ് നിലവിലെ വില.
മറ്റു പഴങ്ങളുടെ കാര്യമെടുത്താൽ വെള്ളമുന്തിരിക്ക് 140 രൂപയും കറുത്ത മുന്തിരിക്ക് 160 രൂപയുമാണ് കിലോയ്ക്ക് ഈടാക്കുന്നത്. ഓറഞ്ച് വിപണിയിൽ കിനു ഓറഞ്ചിന് 100 രൂപയാണ് വില. വേനൽ കടുത്തതോടെ കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്ന് തണ്ണിമത്തൻ ധാരാളമായി എത്തുന്നുണ്ടെങ്കിലും വരും ദിവസങ്ങളിൽ ഇതിനും വില വർദ്ധിക്കുമെന്ന് വ്യാപാരികൾ ആശങ്കപ്പെടുന്നു. നേന്ത്രപ്പഴത്തിന്റെ വിലയിൽ കാര്യമായ മാറ്റമില്ലാത്തത് മാത്രമാണ് സാധാരണക്കാർക്ക് ഇപ്പോൾ ആശ്വാസം നൽകുന്നത്. വിലക്കയറ്റത്തിനൊപ്പം കടുത്ത ചൂട് കാരണം പഴങ്ങൾ വേഗത്തിൽ നശിച്ചുപോകുന്നതും വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നു.



