പത്തനംതിട്ട: ബിരിയാണി അരി ഉപയോഗിച്ച് ഉണ്ടാക്കിയ ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയുണ്ടായെന്ന പരാതിയിൽ, അരി ബ്രാൻഡ് ഉടമയ്ക്കും ബ്രാൻഡ് അംബാസഡറായ നടൻ ദുൽഖർ സൽമാനും പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നോട്ടീസ് അയച്ചു.(Food poisoning from biryani rice, Notice to Dulquer Salmaan and company owner)
നടൻ ദുൽഖർ സൽമാനോടും റൈസ് ബ്രാൻഡിന്റെ ഉടമയോടും ഡിസംബർ 3-ന് കമ്മീഷൻ മുൻപാകെ ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. പത്തനംതിട്ട സ്വദേശിയായ പി.എൻ. ജയരാജൻ സമർപ്പിച്ച പരാതിയിലാണ് നടപടി. പത്തനംതിട്ടയിൽ കാറ്ററിങ് സ്ഥാപനം നടത്തുന്ന ഇദ്ദേഹം വിവാഹ ചടങ്ങിന് ബിരിയാണി വെക്കാനായി ഈ ബ്രാൻഡ് അരി വാങ്ങിയിരുന്നു.
അരിച്ചാക്കിൽ പാക്ക് ചെയ്‌ത തീയതിയും എക്‌സ്‌പൈറി ഡേറ്റും രേഖപ്പെടുത്തിയിരുന്നില്ല. ഈ അരി ഉപയോഗിച്ച് ഉണ്ടാക്കിയ ബിരിയാണി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റു. ദുൽഖർ സൽമാന്റെ പരസ്യം കണ്ടാണ് താൻ ഈ അരി വാങ്ങിയതെന്നും, തൻ്റെ ബിസിനസിന്റെ സത്കീർത്തി കളങ്കപ്പെട്ടതിന് ഇവരാണ് കാരണക്കാരെന്നും ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരൻ ദുൽഖർ സൽമാനെ മുഖ്യപ്രതിയാക്കി പരാതി സമർപ്പിച്ചിരിക്കുന്നത്.
അരി വിറ്റ മലബാർ ബിരിയാണി ആൻഡ് സ്പൈസസ് പത്തനംതിട്ട എന്ന സ്ഥാപനത്തിന്റെ മാനേജർക്കെതിരെയും പരാതിയിൽ ആരോപണമുണ്ട്. 10,250 രൂപയ്ക്ക് പുറമെ അഞ്ച് ലക്ഷം രൂപയാണ് ഇയാൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഡിസംബർ 3-ന് മൂന്ന് പേരോടും ഹാജരാകാൻ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.