

ശബരിമല: സന്നിധാനത്തെ ഭണ്ഡാരത്തിൽ കാണിക്ക എണ്ണുന്നതിനിടെ പണം മോഷ്ടിച്ച താൽക്കാലിക ജീവനക്കാരൻ ദേവസ്വം വിജിലൻസിന്റെ പിടിയിലായി. തൃശ്ശൂർ വെമ്പല്ലൂർ സ്വദേശി കെ.ആർ. രതീഷിനെയാണ് 23,130 രൂപയുമായി പിടികൂടിയത്. സംഭവത്തിൽ സന്നിധാനം പോലീസ് കേസെടുത്ത് തുടർനടപടികൾ ആരംഭിച്ചു.(Employee arrested for stealing money from Sabarimala treasury)
തിങ്കളാഴ്ച ജോലി ചെയ്യുന്നതിനിടെ ശൗചാലയത്തിൽ പോകാനായി പുറത്തിറങ്ങിയ രതീഷിനെ സംശയം തോന്നിയ വിജിലൻസ് സംഘം പരിശോധിക്കുകയായിരുന്നു. കാണിക്ക വേർതിരിക്കാൻ ഉപയോഗിക്കുന്ന തുണികൊണ്ടുള്ള കയ്യുറയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 500 രൂപയുടെ ആറ് നോട്ടുകൾ കണ്ടെടുത്തു.
ഇയാളെ ചോദ്യം ചെയ്തതിനെത്തുടർന്ന് താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ 20,130 രൂപ കൂടി വിജിലൻസ് കണ്ടെത്തി. നോട്ടുകൾ ചുരുട്ടി വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് പുറത്തെത്തിച്ചതെന്ന് പോലീസ് കരുതുന്നു. ക്യാമറ നിരീക്ഷണവും പോലീസ് കാവലും ശക്തമായ ഭണ്ഡാരത്തിനുള്ളിൽ വെച്ചാണ് ഈ മോഷണം നടന്നത്. ഒറ്റമുണ്ട് മാത്രം ധരിച്ച് പരിശോധനകൾക്ക് ശേഷമാണ് ജീവനക്കാരെ ഭണ്ഡാരത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കാറുള്ളത്. ഇത്രയും സുരക്ഷാ സംവിധാനങ്ങൾക്കിടയിലും പണം കടത്താൻ ശ്രമിച്ചത് അധികൃതരെയും ഞെട്ടിച്ചിട്ടുണ്ട്.