കോട്ടയം: പാലാ ബിഷപ്പിന്റെ പ്രസ്താവനകൾക്ക് മറുപടിയുമായി ബിജെപി നേതാവ് ഷോൺ ജോർജ്. ഒപ്പം നിന്നത് ബിജെപി മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. പിതാവിനേക്കാൾ ബഹുമാനിക്കുന്ന വ്യക്തിയാണ് ബിഷപ്പെങ്കിലും പരസ്യമായ നിലപാടുകൾ സ്വീകരിക്കുമ്പോൾ കോൺഗ്രസ് സഭയ്ക്ക് വേണ്ടി എന്ത് ചെയ്തു എന്ന് കൂടി പരിശോധിക്കണമെന്നും ഷോൺ ആവശ്യപ്പെട്ടു.(Don’t forget the old speech, Shaun George’s reply to Pala Bishop)
ലവ് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിനെതിരെ വ്യാപകമായ ആക്രമണം നടന്നപ്പോൾ പ്രതിരോധിക്കാൻ പി.സി. ജോർജ് മാത്രമാണുണ്ടായിരുന്നത്. അന്ന് കോൺഗ്രസ് നേതാക്കൾ എവിടെയായിരുന്നുവെന്ന് ഷോൺ ചോദിച്ചു. സഭയ്ക്കടക്കം തിരിച്ചടിയായ എഫ്‌സിആർഎ ഭേദഗതി കൊണ്ടുവന്നത് കോൺഗ്രസ് സർക്കാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പത്രത്തെ നിയന്ത്രിക്കുന്നത് കോൺഗ്രസും കെ.സി. വേണുഗോപാലുമാണെന്ന് ഷോൺ ആരോപിച്ചു. കർണാടക, തെലങ്കാന സർക്കാരുകളുടെ പരസ്യം വാങ്ങി പത്രത്തെ വിൽക്കാൻ ശ്രമിക്കുകയാണെന്നും ഇതിനെതിരായ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി നേതാവായല്ല, മറിച്ച് ഒരു ക്രൈസ്തവ സഭാംഗം എന്ന നിലയിലാണ് തന്റെ വിയോജിപ്പുകൾ അറിയിക്കുന്നതെന്ന് ഷോൺ പറഞ്ഞു. സഭയിൽ പുഴുക്കുത്തുകൾ ഉണ്ടായാൽ അതിനെ എതിർക്കാൻ സഭാ നേതാക്കളെപ്പോലെ തനിക്കും ബാധ്യതയുണ്ട്. ഇക്കാര്യങ്ങൾ നേരിട്ട് സംസാരിക്കുന്നതിനായി സഭാ നേതാക്കളെ കാണുമെന്നും ഷോൺ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.

