പത്തനംതിട്ട: ശൗചാലയത്തിൽ പോയ യാത്രക്കാർ മടങ്ങിവരാൻ വൈകിയതിനെച്ചൊല്ലി ബസിനുള്ളിലുണ്ടായ കശപിശ ഒടുവിൽ അവസാനിച്ചത് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസ് മുറ്റത്ത്. ബുധനാഴ്ച വൈകീട്ട് തിരുവനന്തപുരത്തുനിന്ന് മുണ്ടക്കയത്തേക്ക് പോയ എരുമേലി ഡിപ്പോയുടെ ബസിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.(Dispute over seat, KSRTC bus drives straight to SP office)
വൈകീട്ട് മൂന്നരയോടെ പത്തനംതിട്ട ഡിപ്പോയിലെത്തിയ ബസ് യാത്ര തുടരാൻ തുടങ്ങുമ്പോഴാണ് ചില യാത്രക്കാർക്ക് ശൗചാലയത്തിൽ പോകേണ്ടി വന്നത്. കണ്ടക്ടറുടെ അനുവാദത്തോടെ പോയ ഇവർ മടങ്ങിവരാൻ വൈകിയതോടെ ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാർ പ്രതിഷേധിച്ചു. ശൗചാലയത്തിൽ പോയവർ ചായകുടിച്ച് സമയം കളയുകയാണെന്ന വാർത്ത പരന്നതോടെ ബസിനുള്ളിൽ വാഗ്വാദം മുറുകി.
ഇതിനിടെ മടങ്ങിയെത്തിയ യാത്രക്കാരുടെ സീറ്റിൽ മറ്റൊരാൾ ഇരുന്നതിനെച്ചൊല്ലി തർക്കം രൂക്ഷമായി. സീറ്റിൽ നിന്ന് എഴുന്നേൽക്കാൻ ഇയാൾ വിസമ്മതിച്ചതോടെ ബഹളം അനിയന്ത്രിതമായി. യാത്ര തുടരാൻ കഴിയാത്തവിധം തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങുമെന്ന് കണ്ടതോടെ കണ്ടക്ടറും ഇടപെട്ടു.
ബഹളം സഹിക്കവയ്യാതായതോടെ ഡ്രൈവർ ബസ് നേരെ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് ഓടിച്ചു കയറ്റി. അപ്രതീക്ഷിതമായി ഒരു ബസ് പോലീസ് ആസ്ഥാനത്തെ പൂമുഖത്തേക്ക് പാഞ്ഞുവരുന്നത് കണ്ട് പോലീസുകാരും ആദ്യമൊന്ന് അമ്പരന്നു. കാര്യം ബോധ്യപ്പെട്ടതോടെ പോലീസ് സംഘം ഇടപെട്ടു.
ട്രിപ്പ് മുടക്കിയതിന് കേസെടുക്കുമെന്നും പിഴ ഈടാക്കുമെന്നും പോലീസ് കർശന താക്കീത് നൽകിയതോടെ അതുവരെ ബഹളം വെച്ചവർ നിശബ്ദരായി.തർക്കിച്ചവരെല്ലാം ഒരക്ഷരം മിണ്ടാതെ കിട്ടിയ സീറ്റുകളിൽ പോയി ഇരുന്നു. എസ്പി ഓഫീസിൽ നിന്നുള്ള 'പോലീസ് ഡോസ്' ഏറ്റതോടെ മുണ്ടക്കയം വരെയുള്ള ബാക്കി യാത്ര തികച്ചും സമാധാനപരമായിരുന്നു.