കൊച്ചി: ശബരിമല ഉൾപ്പെടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ അക്കൗണ്ട് ഡിജിറ്റൈസ് ചെയ്യാനുള്ള നടപടികൾ എത്രയും വേഗം പൂർത്തിയാക്കാൻ ഹൈക്കോടതി നിർദേശിച്ചു. ഇതിനായുള്ള നടപടികളുമായി മുന്നോട്ടുപോകാൻ ഇൻഫർമേഷൻ കേരള ലിമിറ്റഡിന് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് അനുമതി നൽകി.(Digitization of accounts of temples including Sabarimala should be completed immediately, High Court order)
ദേവസ്വം ബോർഡ് ഓഡിറ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർണ്ണായക ഇടപെടൽ. രേഖകളുടെ ഡിജിറ്റൈസേഷൻ നടപടികൾ ഇതിനോടകം ആരംഭിച്ചതായും ആറുമാസത്തിനകം ഇത് പൂർത്തിയാക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടപ്പിലാക്കിയ ‘കെ-സ്മാർട്ട്’ മാതൃകയിലുള്ള അത്യാധുനിക ഡിജിറ്റൽ സംവിധാനമാണ് ക്ഷേത്രങ്ങൾക്കായും ഒരുക്കുന്നത്. ഇതിനായുള്ള സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്നതിൽ കൺസൾട്ടൻസിയായ കിറ്റ്ഫ്ര സമയക്രമം കോടതിയെ ബോധിപ്പിച്ചു.
കെ-സ്മാർട്ട് വികസിപ്പിക്കാൻ 70 കോടി രൂപ ചെലവായെങ്കിലും, ക്ഷേത്രങ്ങൾക്കായുള്ള സംവിധാനം അതിൽ കുറഞ്ഞ ചെലവിൽ തയ്യാറാക്കാൻ സാധിക്കുമെന്ന് കിറ്റ്ഫ്ര എം.ഡി. ഡോ. സന്തോഷ് ബാബു കോടതിയിൽ വിശദീകരിച്ചു. പദ്ധതിയുടെ പുരോഗതിയിൽ നിലപാടറിയിക്കാൻ സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും കോടതി നിർദേശിച്ചു.



