പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന പൊലീസിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷയിൽ തീരുമാനമെടുക്കുക. നിലവിൽ മാവേലിക്കര സ്‌പെഷ്യൽ സബ് ജയിലിൽ കഴിയുന്ന രാഹുലിനെ ഇന്ന് കോടതിയിൽ ഹാജരാക്കാൻ മജിസ്‌ട്രേറ്റ് നിർദ്ദേശിച്ചിട്ടുണ്ട്.(Custody application for Rahul Mamkootathil in court today)
ഏഴു ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. യുവതി പീഡനത്തിന് ഇരയായെന്ന് പരാതിപ്പെട്ട ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചതായി യുവതി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ ദൃശ്യങ്ങളടങ്ങിയ ഫോൺ കണ്ടെത്തുക എന്നത് അന്വേഷണത്തിൽ നിർണ്ണായകമാണ്.
കേസുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വിശദമായ അന്വേഷണം ആവശ്യമാണെന്ന് എസ്‌ഐടി അറിയിക്കും. വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷമായിരിക്കും രാഹുലിനെ കോടതിയിൽ ഹാജരാക്കുക.
കസ്റ്റഡി അപേക്ഷയിൽ അന്തിമ തീരുമാനം വന്നതിന് ശേഷമായിരിക്കും രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുക. തനിക്കെതിരെയുള്ള ആരോപണങ്ങൾ പൂർണ്ണമായും വ്യാജമാണെന്നാണ് രാഹുലിന്റെ വാദം. തന്നെ അപകീർത്തിപ്പെടുത്താനും രാഷ്ട്രീയമായി തകർക്കാനുമുള്ള ദുരുദ്ദേശ്യത്തോടെ കെട്ടിച്ചമച്ച പരാതിയാണിതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടും.