പത്തനംതിട്ട: കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ജില്ലയിൽ പാർട്ടിക്കുണ്ടായ തിരിച്ചടികൾക്ക് കാരണം ശബരമല സ്വർണ്ണക്കൊള്ള വിവാദമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിൽ കടുത്ത വിമർശനം. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നേരിട്ട എ. പത്മകുമാറിനെതിരെ കൃത്യസമയത്ത് സംഘടനാ നടപടി സ്വീകരിക്കാതിരുന്നത് എതിരാളികൾക്ക് ആയുധമായെന്നും യോഗം വിലയിരുത്തി.
എ. പത്മകുമാറിനെതിരെ നടപടി സ്വീകരിക്കുന്ന കാര്യത്തിൽ സംസ്ഥാന നേതൃത്വം അടിയന്തര തീരുമാനമെടുക്കണമെന്ന ആവശ്യം ജില്ലാ സെക്രട്ടേറിയറ്റിൽ ശക്തമായി ഉയർന്നു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഈ വിവാദം വോട്ടർമാരെ സ്വാധീനിച്ചെന്നും ഇത് പാർട്ടിക്ക് വലിയ ദോഷം ചെയ്തെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.
മുൻ എം.എൽ.എ കെ.സി. രാജഗോപാലൻ പഞ്ചായത്ത് തലത്തിൽ മത്സരിക്കാൻ ഇറങ്ങിയതും പാർട്ടിക്കുള്ളിൽ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. മുതിർന്ന നേതാവ് പഞ്ചായത്തിലേക്ക് മത്സരിച്ചത് പ്രാദേശിക തലത്തിൽ വിഭാഗീയതയ്ക്ക് വഴിമാറി. മെഴുവേലി പഞ്ചായത്തിൽ തന്നെ കാലുവാരി തോൽപ്പിക്കാൻ ശ്രമം നടന്നുവെന്ന രാജഗോപാലന്റെ പ്രസ്താവന അച്ചടക്ക ലംഘനമാണെന്ന് പാർട്ടി വിലയിരുത്തി.
പരസ്യ പ്രതികരണം നടത്തിയ സാഹചര്യത്തിൽ കെ.സി. രാജഗോപാലനോട് വിശദീകരണം തേടുമെന്ന് ജില്ലാ സെക്രട്ടറി രാജു എബ്രഹാം അറിയിച്ചു. പാർട്ടി 'മൂട് താങ്ങികളുടെ' കേന്ദ്രമായി മാറിയെന്ന തരത്തിലുള്ള വിമർശനങ്ങളും യോഗത്തിൽ ഉയർന്നു. വരും ദിവസങ്ങളിൽ ജില്ലയിലെ പാർട്ടി സംവിധാനത്തിൽ വലിയ അഴിച്ചുപണികൾ ഉണ്ടാകുമെന്നാണ് സൂചന.