തിരുവനന്തപുരം: സി.പി.എം പാലക്കാട് ജില്ലാ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ പി.കെ. ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. പാലക്കാട് നടന്ന വിമത കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയും ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് സി.പി.എം സംസ്ഥാന നേതൃത്വം കടുത്ത നടപടിയിലേക്ക് നീങ്ങിയത്.(CPM expels PK Sasi, Action taken after rebel convention in Palakkad)
പാർട്ടിയുടെ വിലക്ക് ലംഘിച്ച് പാലക്കാട്ട് വിമത കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. സി.പി.എം ജില്ലാ നേതൃത്വം വിപ്ലവകാരികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നുവെന്നും, നിർബന്ധിതമായ സാഹചര്യത്തിലാണ് കൺവെൻഷൻ വിളിച്ചതെന്നും ശശി പ്രസംഗിച്ചിരുന്നു.
സി.പി.എം ജില്ലാ നേതൃത്വത്തിനെതിരെ അതിരൂക്ഷമായ കടന്നാക്രമണവുമായി പി.കെ. ശശി. നേതാവിനെ ‘സ്പിരിറ്റ് കച്ചവടക്കാരൻ’ എന്ന് വിശേഷിപ്പിച്ച ശശി, പാർട്ടിയിൽ ഇപ്പോൾ പഴയ കരുതൽ ഇല്ലെന്നും തുറന്നടിച്ചു. നിരവധി പ്രവർത്തകർ പങ്കെടുത്ത വിമത കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഖാക്കളെ ചേർത്തുപിടിച്ചിരുന്ന രീതി ഇന്നത്തെ നേതൃത്വത്തിനില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തനിക്കൊപ്പം 7 ജില്ലാ കമ്മിറ്റി അംഗങ്ങൾ അടക്കമുള്ള പ്രമുഖ നേതാക്കളുണ്ടെന്ന് ശശി പ്രഖ്യാപിച്ചു. രണ്ട് മുൻ ഏരിയ സെക്രട്ടറിമാരും കൺവെൻഷനിൽ പങ്കെടുത്തത് സി.പി.എം ഔദ്യോഗിക പക്ഷത്തിന് വലിയ തിരിച്ചടിയായി. തങ്ങൾ പാർട്ടിക്ക് പുറത്തുപോയവരല്ലെന്നും മറിച്ച് വിപ്ലവകാരികളാണെന്നും ശശി പറഞ്ഞു. ഈ സാഹചര്യം സൃഷ്ടിച്ചത് ജില്ലാ നേതൃത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി പി എമ്മിനെതിരെ ശശി രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. നേരത്തെ തന്നെ അദ്ദേഹം യു.ഡി.എഫ് നേതാക്കളുമായി ചർച്ചകൾ നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഒറ്റപ്പാലത്ത് വിമത സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരരംഗത്തുണ്ടാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

