തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ വസതി ആക്രമിച്ചും റീത്ത് വെച്ചും നടത്തുന്ന സമരങ്ങൾ അതിരുവിടുകയാണെന്ന് സിപിഐഎം. ഇത്തരം ജനാധിപത്യവിരുദ്ധമായ നീക്കങ്ങളെ കൈയും കെട്ടി നോക്കി നിൽക്കാനാകില്ലെന്ന് പാർട്ടി മുന്നറിയിപ്പ് നൽകി.(CPIM has never personally attacked any minister or place a wreath at their home, says party)
മന്ത്രിയുടെ വീടിന്റെ ഗേറ്റ് തകർത്ത് അകത്തുകയറി റീത്ത് വെച്ചതും പോലീസ് വാഹനങ്ങൾ തകർത്ത് ഉദ്യോഗസ്ഥരെ ആക്രമിച്ചതും പ്രതിഷേധാർഹമാണ്. ഇത് കേവലം സമരമല്ല, മറിച്ച് നാടാകെ കലാപമുണ്ടാക്കാനുള്ള ശ്രമമാണ്. കമ്മ്യൂണിസ്റ്റുകാർ ത്യാഗപൂർണ്ണമായ സമരങ്ങളിലൂടെ വളർന്നവരാണ്. യുഡിഎഫ് കാലത്ത് ആരോഗ്യമേഖല തകർന്നു കിടന്നപ്പോൾ സിപിഐഎം വലിയ ജനകീയ സമരങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ ഒരു മന്ത്രിയെയും വ്യക്തിപരമായി ആക്രമിക്കാനോ വീട്ടിൽ റീത്ത് വെക്കാനോ തയ്യാറായിട്ടില്ല. അത് ജനാധിപത്യപരമായ സമരരീതിയല്ല.
ഇന്ത്യയിലാദ്യമായി സർക്കാർ ആശുപത്രിയിൽ കരൾ, ഹൃദയമാറ്റ ശസ്ത്രക്രിയകൾ നടത്തിയത് ഈ സർക്കാരിന്റെ കാലത്താണ്. ലോകാരോഗ്യ സംഘടന നിശ്ചയിച്ചിട്ടുള്ളതിനേക്കാൾ കുറഞ്ഞ നിരക്കിൽ മാത്രമാണ് കേരളത്തിലെ ശസ്ത്രക്രിയകളിൽ പിഴവുകൾ സംഭവിക്കുന്നത്. ശസ്ത്രക്രിയകളിൽ സംഭവിക്കുന്ന ഒറ്റപ്പെട്ട പിഴവുകളിൽ സർക്കാർ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുന്നുണ്ട്. എന്നാൽ ഇത്തരം സംഭവങ്ങളെ പെരുപ്പിച്ചു കാട്ടി ആരോഗ്യമേഖലയെ ആകെ കരിവാരിത്തേക്കാൻ ശ്രമിക്കുകയാണെന്നും പാർട്ടി ആരോപിച്ചു.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിൽ ഒരു വിഭാഗം മാധ്യമങ്ങൾക്കും പങ്കുണ്ട്. കോൺഗ്രസ് മറ്റ് സംസ്ഥാനങ്ങളിൽ നടത്തുന്ന ‘നുണയുദ്ധം’ കേരളത്തിൽ വിലപ്പോകില്ലെന്നും സുനിൽ കനഗോലുവിന്റെ തന്ത്രങ്ങൾ ഇവിടെ നടപ്പാവില്ലെന്നും സിപിഐഎം വ്യക്തമാക്കി.

