മലപ്പുറം: തിരുവനന്തപുരത്തെ നേമം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എസ്ഡിപിഐയുടെ പിന്തുണ പ്രാദേശികമായി തേടിയിട്ടുണ്ടെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ് (CPA Latheef). പിന്തുണ തേടിയിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന പൊതുവായ ഒന്നായിരിക്കാമെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു. സിപിഎം ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ടാവില്ലെങ്കിലും പ്രാദേശിക തലത്തിൽ ചർച്ചകൾ നടന്നിട്ടുണ്ടെന്നാണ് എസ്ഡിപിഐയുടെ അവകാശവാദം.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷമായ വിമർശനവും സി.പി.എ ലത്തീഫ് ഉന്നയിച്ചു. “എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പരസ്യമായി പ്രഖ്യാപിച്ച യുഡിഎഫിലെ ഏക നേതാവാണ് വി.ഡി. സതീശൻ. സതീശൻ തന്റെ ഈ നിലപാട് തിരുത്താതെ മഞ്ചേശ്വരത്ത് യുഡിഎഫിനെ പിന്തുണയ്ക്കില്ല. പരസ്യമായല്ലെങ്കിലും ഞങ്ങളോടടുത്തെങ്കിലും നിലപാട് തിരുത്തി പറയണം,” ലത്തീഫ് ആവശ്യപ്പെട്ടു. സതീശന്റെ ഈ നിലപാട് ബിജെപിക്ക് സഹായകരമാകുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ എല്ലാവരുടെയും വോട്ട് സ്വീകരിക്കുമെന്ന് പറയുമ്പോൾ വി.ഡി. സതീശൻ മാത്രം വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നത് ദുരൂഹമാണെന്നും എസ്ഡിപിഐ നേതാവ് പറഞ്ഞു. മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയെ പിൻവലിച്ചത് പൊതുസമൂഹത്തിന്റെ സമ്മർദ്ദം മൂലമാണെന്നും എന്നാൽ സതീശൻ ഇപ്പോഴും തള്ളിക്കളയുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള വോട്ട് കച്ചവട ആരോപണങ്ങൾ കേരളത്തിൽ വീണ്ടും ശക്തമാകുകയാണ്.

