പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ നാളെ നേരിട്ട് കോടതിയിൽ ഹാജരാക്കാൻ ഉത്തരവിട്ടു.പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു. തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. തെളിവെടുപ്പിനായി രാഹുലിനെ അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.(Court orders Rahul Mamkootathil to be produced in person tomorrow)
കേസ് നിലനിൽക്കില്ലെന്നും രാഹുലിന് ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് ഇല്ലാതെ എങ്ങനെ ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് മജിസ്‌ട്രേറ്റ് ചോദിച്ചു.
പത്തനംതിട്ട കോടതിയിൽ നിന്ന് ഫയലുകൾ എത്താൻ വൈകിയതിനെ തുടർന്ന് ഉച്ചയ്ക്ക് ശേഷമാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്. കസ്റ്റഡി അപേക്ഷയിൽ തീരുമാനമായ ശേഷം മാത്രമേ ജാമ്യാപേക്ഷ പരിഗണിക്കാൻ സാധ്യതയുള്ളൂ.
മാവേലിക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന രാഹുലിന് പ്രത്യേക പരിഗണനകളൊന്നും നൽകിയിട്ടില്ല. സുരക്ഷാ കാരണങ്ങളാൽ മൂന്നാം നമ്പർ സെല്ലിൽ ഒറ്റയ്ക്കാണ് താമസം. സെല്ലിൽ പായയിലാണ് കിടപ്പ്. 26/2026 എന്ന നമ്പറിലാണ് ജയിലിൽ രാഹുൽ അറിയപ്പെടുന്നത്.
അറസ്റ്റിലായെങ്കിലും രാഹുലിന് യാതൊരു കുലുക്കവുമില്ലെന്നാണ് വിവരം. കേസിൽ നിന്ന് രക്ഷപ്പെടാനുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്നും ഉടൻ പുറത്തിറങ്ങി സ്വതന്ത്രനായി മത്സരിച്ചാലും ജയിക്കുമെന്നും അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചിരുന്നു.