കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസുകളിൽ നടന്ന ഇൻകം ടാക്സ് റെയ്ഡിനെക്കുറിച്ച് വിശദീകരണവുമായി ഗ്രൂപ്പ് എം.ഡി ടി.എ. ജോസഫ് (Confident Group IT Raid). ആദായനികുതി വകുപ്പ് കൃത്യമായ ഇടവേളകളിൽ നടത്തുന്ന പരിശോധനയാണിത്. 2016-ൽ ഇത്തരത്തിൽ പരിശോധന നടന്നിരുന്നു, പത്തു വർഷത്തിന് ശേഷം 2026-ലും ഇത് നടന്നുവെന്നല്ലാതെ ഇതിൽ ദുരൂഹതയോ കുറ്റകൃത്യമോ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.
ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരോട് ഗ്രൂപ്പ് പൂർണ്ണമായും സഹകരിച്ചിട്ടുണ്ട്. പരിശോധന നല്ല രീതിയിലാണ് നടന്നത്. യാതൊരുവിധ മോശം അനുഭവവും ഉദ്യോഗസ്ഥരിൽ നിന്ന് ഉണ്ടായിട്ടില്ല. ചില യൂട്യൂബർമാർ ഗ്രൂപ്പിനെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തുന്നുണ്ട്. അടുത്തിടെ അന്തരിച്ച ചെയർമാൻ സി.ജെ. റോയിയെ മരിച്ച ശേഷം വേട്ടയാടുന്നത് നീതീകരിക്കാനാകില്ല.
സിനിമാക്കാരിൽ നിന്ന് പണം വാങ്ങിയെന്നോ, റിയൽ എസ്റ്റേറ്റ് വഴി വിദേശത്ത് നിക്ഷേപം നടത്തിയെന്നോ ഉള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ഗ്രൂപ്പിന് ആർക്കും പണം നൽകാനില്ല, നിക്ഷേപകരോ കടമോ നിലവിലില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ചെയർമാന്റെ വിയോഗം കമ്പനിയുടെ പ്രവർത്തനങ്ങളെ ബാധിക്കില്ല. എല്ലാ സൈറ്റുകളിലും നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു കഴിഞ്ഞു. നിക്ഷേപകർക്ക് യാതൊരു ആശങ്കയും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിനിമകളിൽ നിന്ന് പണം കിട്ടാനല്ലാതെ ആർക്കും നൽകാനില്ലെന്നും, വിദേശ നിക്ഷേപ ആരോപണങ്ങളിൽ തെളിവ് ഹാജരാക്കിയാൽ ഇരട്ടിയായി തിരിച്ചു നൽകാൻ തയ്യാറാണെന്നും എം.ഡി വെല്ലുവിളിച്ചു.



