തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ വ്യക്തിവിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ചോർത്തിയെന്ന ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവില്ലാതെ ഇത്തരം ഒരു നീക്കം നടക്കില്ലെന്ന് പറഞ്ഞ ചെന്നിത്തല, ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് സ്പാർക്കിന് അയച്ച കത്തും വാർത്താസമ്മേളനത്തിൽ പുറത്തുവിട്ടു.(CM Office sent letter seeking information on all employees, Ramesh Chennithala releases document)
മുഖ്യമന്ത്രിയുടെ ഓഫീസിൽ ഡ്യൂട്ടിയിലുള്ളയാൾ ആണ് ജീവനക്കാരുടെ ഡാറ്റ ആവശ്യപ്പെട്ട് സ്പാർക്കിന് കത്തയച്ചത്. ഡാറ്റാ ചോർച്ചയുടെ നഗ്നമായ ഉദാഹരണമാണിതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. എല്ലാ സർക്കാർ വകുപ്പുകളിൽ നിന്നും ജീവനക്കാരുടെ വ്യക്തിവിവരങ്ങൾ ശേഖരിക്കാനാണ് നിർദ്ദേശം നൽകിയത്. ഇതിനായി ‘കെ-സ്മാർട്ട്’ വഴി വിവരങ്ങൾ എക്സൽ ഷീറ്റുകളാക്കി നൽകാൻ ആയിരുന്നു നിർദേശം. പിആർഡി സ്പെഷ്യൽ സെക്രട്ടറിക്ക് വിവരങ്ങൾ കൈമാറാൻ നിർദ്ദേശം നൽകിയതായും ചെന്നിത്തല ആരോപിച്ചു.
എന്തിനുവേണ്ടിയാണ് ജീവനക്കാരുടെ ഇത്രയും സുപ്രധാനമായ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ നീക്കത്തിലൂടെ ജീവനക്കാരുടെ സ്വകാര്യത ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഇത് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വൻ ഡാറ്റാ ചോർച്ചയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഈ മാസം 12-നകം വിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബറിലാണ് കത്തയച്ചത്. വ്യക്തിവിവരങ്ങൾ ഇത്തരത്തിൽ ശേഖരിക്കുന്നത് സ്വകാര്യത സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനമാണ്. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഒ.എസ്.ഡി ഇത്തരമൊരു കത്ത് അയക്കില്ലെന്നും ചെന്നിത്തല ആരോപിച്ചു.
ഹൈക്കോടതി ജഡ്ജിമാർക്ക് ഉൾപ്പെടെ മുഖ്യമന്ത്രിയുടെ സന്ദേശം എത്തിയതായും, ഇക്കാര്യത്തിൽ കോടതി സ്വമേധയാ കേസെടുക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനെ ന്യായീകരിക്കുന്ന ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് മുൻ ഐടി സെക്രട്ടറി എം. ശിവശങ്കറിന്റെ ഗതി വരുമെന്നും ചെന്നിത്തല മുന്നറിയിപ്പ് നൽകി.

