തിരുവനന്തപുരം: ശ്രീനാരായണ ഗുരുവും മഹാത്മാഗാന്ധിയും തമ്മിലുള്ള ചരിത്രപ്രധാനമായ കൂടിക്കാഴ്ചയുടെ നൂറാം വാർഷികാഘോഷങ്ങൾ ശിവഗിരിയിൽ നടന്നു. ചടങ്ങ് ഉദ്ഘാടനം ചെയ്ത രാഹുൽ ഗാന്ധി, ഗുരുവിന്റെ ദർശനങ്ങളും ഗാന്ധിയുടെ നിലപാടുകളും തന്റെ രാഷ്ട്രീയ പോരാട്ടത്തിന് കരുത്ത് നൽകുന്നവയാണെന്ന് വ്യക്തമാക്കി.(Centenary of Sree Narayana Guru-Gandhi meeting Rahul Gandhi in Sivagiri)
ശ്രീനാരായണ ഗുരുവിന്റെ തത്വങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഗുരുവിന്റെ ‘ദൈവദശകം’ കേട്ടപ്പോൾ ഭരണഘടനയും ആത്മീയ തത്വചിന്തയും തമ്മിലുള്ള ബന്ധം തനിക്ക് കൂടുതൽ വ്യക്തമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ പോരാട്ടം ഭരണഘടനയ്ക്ക് വേണ്ടിയാണെന്നും അതിൽ ഗുരുവും ഗാന്ധിയുമാണ് വഴികാട്ടികളെന്നും അദ്ദേഹം പറഞ്ഞു. ഗുരുവിനെ പുഷ്പാർച്ചന നടത്തുന്നതിനേക്കാൾ പ്രധാനം അദ്ദേഹം കാണിച്ചുതന്ന വഴിയിലൂടെ നടക്കുക എന്നതാണെന്ന് രാഹുൽ ഓർമ്മിപ്പിച്ചു. അബ്ദുസമദ് സമദാനി എം.പി പ്രസംഗം പരിഭാഷപ്പെടുത്തി.
മനുഷ്യത്വമാണ് മനുഷ്യന്റെ ജാതിയെന്നും തലച്ചോറിനെ ജാതിക്കും മതത്തിനും വേണ്ടി ആരും പണയം വെക്കരുതെന്നും ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ ചടങ്ങിൽ ഓർമ്മിപ്പിച്ചു. ഭാരതത്തെക്കുറിച്ച് രാഹുൽ ഗാന്ധിക്കുള്ള സ്വപ്നങ്ങൾ യാഥാർത്ഥ്യമാകാൻ അദ്ദേഹം മംഗളം നേർന്നു. ചടങ്ങിൽ രാഹുൽ ഗാന്ധിക്ക് മഠം അധികൃതർ ഗുരുശിൽപം സമ്മാനിച്ചു. പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

