കൊച്ചി: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട 2014-ലെ കേഡർ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ (CAT). ഐഎഎസ് ഓഫീസേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് സർക്കാരിന് തിരിച്ചടിയായ ഉത്തരവ് പുറത്തുവന്നത്.(CAT intervenes in transfer of IAS officers in the state)
ബി. അശോക് കുമാറിനെ മാറ്റിയതടക്കമുള്ള മൂന്ന് സ്ഥലംമാറ്റ ഉത്തരവുകൾ ട്രിബ്യൂണൽ റദ്ദാക്കി. ഐഎഎസ് ഉദ്യോഗസ്ഥരുടെ തസ്തികകളിൽ ഐപിഎസ് ഉദ്യോഗസ്ഥരെയോ മറ്റ് കേഡർ ഇതര ഉദ്യോഗസ്ഥരെയോ നിയമിക്കുന്നത് നിയമവിരുദ്ധമാണ്. KILA, ഐഎംജി ഡയറക്ടർ സ്ഥാനങ്ങളും ഐഎഎസ് കേഡർ തസ്തികകളാണെന്ന് കോടതി വ്യക്തമാക്കി.
നിലവിൽ എക്സൈസ് കമ്മീഷണറായ ഐപിഎസ് ഉദ്യോഗസ്ഥൻ എം.ആർ. അജിത് കുമാറിനെ ആ സ്ഥാനത്തുനിന്ന് നീക്കം ചെയ്യേണ്ടി വരും. എക്സൈസ് കമ്മീഷണർ പദവി ഐഎഎസ് ഉദ്യോഗസ്ഥർക്കായി സംവരണം ചെയ്തിട്ടുള്ളതാണെന്ന് ട്രിബ്യൂണൽ നിരീക്ഷിച്ചു. ഐഎഎസ് ഉദ്യോഗസ്ഥരുടെ സേവന വ്യവസ്ഥകളിലും സ്ഥലംമാറ്റങ്ങളിലും രാഷ്ട്രീയ താൽപ്പര്യങ്ങൾ കടന്നുകൂടുന്നത് തടയുന്നതാണ് ഈ വിധി.

