തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള വാക്പോരിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. മുഖ്യമന്ത്രി അയച്ച മറുപടി കത്തിന് പിന്നാലെയും തന്റെ മുൻ നിലപാടുകൾ അദ്ദേഹം ആവർത്തിച്ചു. പിണറായി വിജയന്റെ കാലം കഴിഞ്ഞുവെന്നും ഇനി കേരളത്തിന് “ബൈ ബൈ പിണറായി” പറയാനുള്ള സമയമാണെന്നും അദ്ദേഹം പരിഹസിച്ചു.(Bye bye Pinarayi, Revanth Reddy against the Chief Minister)
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിണറായി വിജയൻ പിന്തുടരുന്നതിനെക്കുറിച്ചുള്ള തന്റെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ മുഖ്യമന്ത്രിക്ക് സാധിച്ചിട്ടില്ല. മോദിയുടെ ‘വല്യേട്ടൻ’ മനോഭാവമാണ് പിണറായിക്കുമുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി തന്നെ അധിക്ഷേപിച്ചതിനെ ഗൗനിക്കുന്നില്ല. അദ്ദേഹത്തിന്റെ പ്രായത്തെയും പദവിയെയും താൻ ബഹുമാനിക്കുന്നു. എന്നാൽ പിണറായി വിജയൻ കേരളത്തിലെ ജനങ്ങളെ അധിക്ഷേപിക്കരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ നടത്തിയ ‘ഡാഷ് മോൻ’ പ്രയോഗത്തിന് പിന്നാലെ “ഡിയർ ശ്രീ രേവന്ത് റെഡ്ഡി” എന്ന് അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി മറുപടിക്കത്ത് അയച്ചിരുന്നു. കേരളത്തിലെ വികസന നേട്ടങ്ങൾ അക്കമിട്ട് നിരത്തിക്കൊണ്ടാണ് പിണറായി വിജയൻ രേവന്ത് റെഡ്ഡിക്ക് കത്തയച്ചത്. “പോകും, മുന്നോട്ട് തന്നെ പോകും – നവകേരള സൃഷ്ടിയിലൂടെ എല്ലാവർക്കും മാതൃക കാട്ടി മുന്നോട്ട് തന്നെ പോകും” എന്നായിരുന്നു കത്തിലെ മുഖ്യമന്ത്രിയുടെ മറുപടി.

