
തിരുവനന്തപുരം: ഡല്‍ഹി സെന്റ് മേരീസ് പള്ളിയിലെ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.മതപരമായ ഭിന്നിപ്പുണ്ടാക്കി വര്‍ഗീയത വളര്‍ത്തി എങ്ങനെയും ഭരണം നിലനിര്‍ത്തുകയെന്ന തന്ത്രമാണ് ബി.ജെ.പി. സ്വീകരിക്കുന്നതെന്ന് വി.ഡി. സതീശന്‍ വിമർശിച്ചു.
കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച ഡല്‍ഹി പൊലീസ് നടപടി ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. ഇത് ജനാധിപത്യ വിരുദ്ധവും മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവുമാണ്. ക്രൈസ്തവര്‍ക്കും ക്രൈസ്തവ ദേവാലയങ്ങള്‍ക്കുമെതിരേ സംഘപരിവാര്‍ ആസൂത്രിത ആക്രമണങ്ങള്‍ തുടരുന്നുവെന്ന് സതീശന്‍ പറഞ്ഞു.
കേരളത്തിലെ ക്രൈസ്തവ വീടുകളില്‍ ഈസ്റ്ററിന് കേക്കുമായി എത്തുന്ന അതേ ബി.ജെ.പി.യും സംഘ്പരിവാറുമാണ് രാജ്യത്തുടനീളം ക്രൈസ്തവ വിരുദ്ധ നിലപാട് സ്വീകരിക്കുന്നത്. ഇതേ സംഘ്പരിവാറാണ് ജബല്‍പുരില്‍ ഉള്‍പ്പെടെ വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ചതും.
അതെ സമയം, ഡൽഹിയിൽ ഓശാന പ്രദക്ഷിണം തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ രംഗത്തെത്തി. സുരക്ഷാ കാരണങ്ങൾ മുന്നിൽ കണ്ടിട്ടാണ് കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചതെന്ന് മന്ത്രിയുടെ പ്രതികരണം.