കോട്ടയം: ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിവിധയിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പ്രതിരോധ നടപടികൾ ഊർജിതമാക്കി. രണ്ട് ജില്ലകളിലുമായി പന്ത്രണ്ട് കേന്ദ്രങ്ങളിലാണ് രോഗബാധ കണ്ടെത്തിയത്. രോഗം പടരാതിരിക്കാനായി ആലപ്പുഴ ജില്ലയിൽ മാത്രം 19,811 പക്ഷികളെ കൊന്നൊടുക്കും.(Bird flu in Alappuzha and Kottayam districts, culling to be performed)
രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള കോഴി, താറാവ്, കാട തുടങ്ങിയ വളർത്തുപക്ഷികളെയാണ് കൊന്നൊടുക്കുന്നത്. ഇതിനായി ദ്രുതകർമ്മ സേനയെ സജ്ജമാക്കിയിട്ടുണ്ട്. ക്രിസ്മസ്-പുതുവത്സര സീസൺ മുന്നിൽ കണ്ട് ആയിരക്കണക്കിന് താറാവുകളെയും കോഴികളെയും വളർത്തിയ കർഷകരാണ് ഇതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലായത്. രോഗം സ്ഥിരീകരിച്ചതോടെ ഈ മേഖലകളിൽ പക്ഷികളുടെ വിൽപനയ്ക്കും നീക്കത്തിനും കർശന നിരോധനം ഏർപ്പെടുത്തി.
കൂടുതൽ സ്ഥലങ്ങളിലേക്ക് വൈറസ് ബാധ പടരാതിരിക്കാൻ ജില്ലാ ഭരണകൂടങ്ങൾ നിരീക്ഷണം ശക്തമാക്കി. പക്ഷികൾ ചത്തൊടുങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കണമെന്ന് നിർദ്ദേശമുണ്ട്.