ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളിലെ വിവിധ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ് ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.(Bird flu confirmed in Alappuzha and Kottayam, Alert issued)
ആലപ്പുഴ ജില്ലയിൽ എട്ട് പഞ്ചായത്തുകളിലെ ഓരോ വാർഡുകളിലാണ് നിലവിൽ പക്ഷിപ്പനി കണ്ടെത്തിയിരിക്കുന്നത്. രോഗം ബാധിച്ച ഇടങ്ങൾ നെടുമുടി, ചെറുതന, കരുവാറ്റ, കാർത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി, പുറക്കാട് എന്നിവയാണ്. നെടുമുടിയിൽ കോഴികൾക്കാണ് രോഗം ബാധിച്ചത്. മറ്റ് ഏഴ് പഞ്ചായത്തുകളിൽ താറാവുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.
കോട്ടയം ജില്ലയിൽ മൂന്ന് വാർഡുകളിലായി രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗം ബാധിച്ച ഇടങ്ങൾ കുറുപ്പന്തറ, മാഞ്ഞൂർ, കല്ലുപുരയ്ക്കൽ, വേളൂർ എന്നിവയാണ്. കോട്ടയത്ത് പ്രധാനമായും കാടകൾക്കും കോഴികൾക്കുമാണ് രോഗം ബാധിച്ചതായി കണ്ടെത്തിയത്.
മൃഗസംരക്ഷണ വകുപ്പിന് പരിശോധനാ ഫലം ലഭിച്ച ഉടൻ തന്നെ രോഗവ്യാപനം തടയാനുള്ള നടപടികൾ ആരംഭിച്ചു. രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ കൊന്നൊടുക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും. ബാധിത പ്രദേശങ്ങളിൽ പക്ഷികളുടെയും മുട്ടയുടെയും മാംസത്തിന്റെയും വിൽപ്പനയ്ക്കും കടത്തലിനും നിയന്ത്രണം ഏർപ്പെടുത്തി. പ്രത്യേക ദ്രുതകർമ്മ സേനകളെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.